ഹൊബാർട്ട്: ടാസ്മാനിയൻ ആരോഗ്യ വകുപ്പിലെ ഒഴിഞ്ഞുകിടക്കുന്ന ഉയർന്ന അലൈഡ് ഹെൽത്ത് (Allied Health) തസ്തികകളിൽ യോഗ്യത കുറഞ്ഞവരെ നിയമിക്കാനുള്ള സർക്കാർ നീക്കം ആശുപത്രികളിലെ രോഗികളുടെ കാത്തിരിപ്പ് സമയം വർദ്ധിപ്പിക്കുമെന്നും അത്യാഹിത വിഭാഗങ്ങളെ പ്രതിസന്ധിയിലാക്കുമെന്നും ഹെൽത്ത് ആൻഡ് കമ്മ്യൂണിറ്റി സർവീസസ് യൂണിയന്റെ (HACSU) മുന്നറിയിപ്പ്. ലവൽ 3 തസ്തികകൾ ഒഴിഞ്ഞുകിടക്കുമ്പോൾ പകരം ലവൽ 1 ജീവനക്കാരെ നിയമിക്കാനാണ് വകുപ്പിന്റെ പദ്ധതി.
സോഷ്യൽ വർക്കർമാർ, ഫിസിയോതെറാപ്പിസ്റ്റുകൾ, ഒക്യുപേഷണൽ തെറാപ്പിസ്റ്റുകൾ തുടങ്ങിയ പരിചയസമ്പന്നരായ ഉദ്യോഗസ്ഥരുടെ തസ്തികകളിലാണ് ഈ തരംതാഴ്ത്തൽ നടക്കുന്നത്. പരിചയസമ്പന്നരല്ലാത്ത തുടക്കക്കാരെ നിയമിക്കുന്നത് മൂലം സങ്കീർണ്ണമായ കേസുകൾ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച സംഭവിക്കുമെന്നും പല മേഖലകളിലും സേവനത്തിൽ 80 ശതമാനത്തോളം കുറവുണ്ടാകുമെന്നും യൂണിയൻ സ്റ്റേറ്റ് സെക്രട്ടറി റോബി മൂർ ആരോപിച്ചു. എന്നാൽ ഇത് ഭാവിയിലെ തൊഴിൽ ശക്തിയുടെ വികസനത്തിനായാണെന്നും രോഗികളുടെ പരിചരണത്തെ ഇത് ബാധിക്കില്ലെന്നും ആരോഗ്യ മന്ത്രി ബ്രിഡ്ജറ്റ് ആർച്ചറും വകുപ്പ് സെക്രട്ടറി ഡെയ്ൽ വെബ്സ്റ്ററും വ്യക്തമാക്കി.