അഡ്‌ലെയ്ഡ്: സൗത്ത് ഓസ്‌ട്രേലിയയിലെ വൈയാല (Whyalla) സ്റ്റീൽ നിർമ്മാണശാലയിലെ ബ്ലാസ്റ്റ് ഫർണസ് ശാശ്വതമായി അടച്ചുപൂട്ടാൻ തീരുമാനിച്ചതോടെ 600-ലധികം ജീവനക്കാർക്ക് ജോലി നഷ്ടമാകും. കഴിഞ്ഞ ഏപ്രിൽ മുതൽ പ്രവർത്തനം നിലച്ച കൽക്കരി അധിഷ്ഠിത ബ്ലാസ്റ്റ് ഫർണസ് സാങ്കേതിക തകരാറുകൾ മൂലം പുനരാരംഭിക്കാൻ കഴിയാത്തതിനെ തുടർന്നാണ് തീരുമാനം. 500 സ്ഥിരം ജീവനക്കാരെയും നൂറിലധികം കരാർ തൊഴിലാളികളെയുമാണ് പിരിച്ചുവിടൽ നേരിട്ട് ബാധിക്കുന്നത്.
19 മാസങ്ങൾക്ക് മുമ്പ് സാമ്പത്തിക പ്രതിസന്ധിയിലായ സ്ഥാപനത്തിന്റെ വില്പന നടപടികൾ അഡ്മിനിസ്ട്രേറ്റർമാരായ കോർഡമെന്തയും (KordaMentha) സർക്കാരും ചേർന്ന് പൂർത്തിയാക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഈ തിരിച്ചടി. ജിൻഡാൽ സ്റ്റീൽ (Jindal Steel), എം റിസോഴ്സസ് എന്നിവരാണ് കമ്പനി ഏറ്റെടുക്കാനുള്ള അന്തിമ പട്ടികയിലുള്ളത്. തൊഴിൽ നഷ്ടപ്പെടുന്നവർക്ക് ബിഎച്ച്പി (BHP) ഉൾപ്പെടെയുള്ള മറ്റ് വൻകിട സ്ഥാപനങ്ങളിൽ ബദൽ തൊഴിൽ സാധ്യതകൾ ലഭ്യമാക്കാൻ സർക്കാർ ഇടപെടൽ നടത്തുമെന്ന് സൗത്ത് ഓസ്‌ട്രേലിയൻ പ്രീമിയർ പീറ്റർ മാലിനാസ്കസ് വ്യക്തമാക്കി.