South Australia

ടെൽസ്ട്ര തകരാർ: ട്രിപ്പിൾ സീറോയിൽ വിളിക്കാനാകാതെ വയോധിക മരിച്ചെന്ന പരാതിയിൽ അന്വേഷണം

സെനറ്ററുടെ ആരോപണത്തെ പൊലീസ് മന്ത്രി മൈക്കൽ ബ്രൗൺ വിമർശിച്ചെങ്കിലും, കുടുംബത്തിന്റെ സ്വകാര്യത സംരക്ഷിക്കാനാണ് വിശദാംശങ്ങൾ പുറത്തുവിടാതിരുന്നതെന്ന് ലിഡിൽ പ്രതികരിച്ചു.

Safvana Jouhar

ഓസ്ട്രേലിയയിലുണ്ടായ ടെൽസ്ട്ര രാജ്യവ്യാപക നെറ്റ്‌വർക്ക് തകരാറിനിടെ അടിയന്തര സേവനമായ ട്രിപ്പിൾ സീറോ (000) നമ്പറിലേക്ക് വിളിക്കാനാകാതെ ഒരു വയോധിക മരിച്ചെന്ന പരാതിയിൽ ദക്ഷിണ ഓസ്ട്രേലിയ പൊലീസ് അന്വേഷണം ആരംഭിച്ചു. സൗത്ത് ഓസ്ട്രേലിയൻ സെനറ്റർ കെറിൻ ലിഡിൽ, നെറ്റ്‌വർക്ക് തകരാറിനെ തുടർന്ന് ജീവൻ രക്ഷിക്കാൻ ട്രിപ്പിൾ സീറോയുമായി ബന്ധപ്പെടാനാകാതെ ഒരു വയോധിക മരിച്ചതായി കുടുംബം അറിയിച്ചെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. തുടർന്ന് പൊലീസ് വിവരങ്ങൾ തേടുകയും കുടുംബവുമായി ബന്ധപ്പെടുകയും ചെയ്ത ശേഷമാണ് അന്വേഷണം ആരംഭിച്ചത്.

സെനറ്റർ കെറിൻ ലിഡിൽ

അതേസമയം, സെനറ്ററുടെ ആരോപണത്തെ പൊലീസ് മന്ത്രി മൈക്കൽ ബ്രൗൺ വിമർശിച്ചെങ്കിലും, കുടുംബത്തിന്റെ സ്വകാര്യത സംരക്ഷിക്കാനാണ് വിശദാംശങ്ങൾ പുറത്തുവിടാതിരുന്നതെന്ന് ലിഡിൽ പ്രതികരിച്ചു. ടെൽസ്ട്ര തകരാറിനെ തുടർന്ന് രാജ്യത്തുടനീളം 300-ലധികം ട്രിപ്പിൾ സീറോ കോളുകൾ പരാജയപ്പെട്ടതായി കമ്പനി അറിയിച്ചു. ബന്ധപ്പെടാനാകാത്തവരിൽ 333 പേരുടെ ക്ഷേമനില പരിശോധിച്ചുവെന്നും 79 കേസുകൾ പൊലീസിന് കൈമാറിയതായും ടെൽസ്ട്ര വ്യക്തമാക്കി. സംഭവത്തെ തുടർന്ന് ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് കൂടുതൽ വിശ്വസനീയമായ പുതിയ ട്രിപ്പിൾ സീറോ സംവിധാനം വികസിപ്പിക്കണമെന്ന് സാങ്കേതിക വിദഗ്ധർ സർക്കാരിനോട് ആവശ്യപ്പെട്ടു.

SCROLL FOR NEXT