കാന്‍ബെറ: ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഓസ്‌ട്രേലിയന്‍ കോടതിയില്‍ വിചിത്ര വാദവുമായി ഇന്ത്യന്‍ വംശജനായ ഭര്‍ത്താവ്. ഭാര്യയെ താന്‍ കൊലപ്പെടുത്തി എന്ന് സമ്മതിച്ച പ്രതി, എന്നാൽ കൊലപാതകത്തില്‍ താന്‍ കുറ്റക്കാരനല്ല എന്ന വാദമാണ് അഡലെയ്ഡ് മജിസ്‌ട്രേറ്റ് കോടതിയിലാണ് പ്രതി ഇക്കാര്യം ഉന്നയിച്ചത്. 2025 ഡിസംബറിലാണ് നോര്‍ത്ത് ഫീല്‍ഡ് സബര്‍ബിലെ താമസക്കാരനായ വിക്രാന്ത് ഠാക്കൂര്‍ എന്ന നാല്‍പ്പത്തിരണ്ടുകാരന്‍ ഭാര്യ സുപ്രിയ(36)യെ കൊലപ്പെടുത്തിയത്. സംഭവസ്ഥലത്ത് വെച്ചുതന്നെ വിക്രാന്തിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തന്റെ അഭിഭാഷകന്റെ നിര്‍ദേശപ്രകാരമാണ് വിക്രാന്ത് ഠാക്കര്‍ ഇപ്രകാരം പറഞ്ഞത്. 'ഭാര്യയെ കൊന്നു. എന്നാല്‍ അത് കൊലപാതകമല്ല. എനിക്കുമേല്‍ നരഹത്യാക്കുറ്റം ചുമത്തിക്കോളൂ, പക്ഷെ കൊലപാതകത്തില്‍ ഞാന്‍ കുറ്റക്കാരനല്ല' എന്നാണ് വിക്രാന്ത് കോടതിയില്‍ പറഞ്ഞത്. ഓസ്‌ട്രേലിയൻ നിയമപ്രകാരം കൊലപാതകം ഗുരുതരമായ കുറ്റകൃത്യമാണെങ്കിലും അത് മനഃപൂര്‍വ്വമല്ലെങ്കില്‍ ഗുരുതരമായ കുറ്റകൃത്യമല്ല. ഒരാള്‍ മനഃപൂര്‍വ്വമല്ലാതെ മറ്റൊരാളുടെ മരണത്തിന് കാരണമാവുകയാണെങ്കില്‍ അത് മനഃപൂര്‍വ്വമല്ലാത്ത നരഹത്യാക്കുറ്റമായാണ് കണക്കാക്കുക.
ഡിസംബര്‍ 21-നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. രാത്രി എട്ടരയോടെ അഡലെയ്ഡിലെ നോര്‍ത്ത് ഫീല്‍ഡ് വെസ്റ്റ് അവന്യുവിലുളളള വിക്രാന്തിന്റെ വീട്ടില്‍ ഗാര്‍ഹിക പീഡനം നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. സുപ്രിയയെ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ സിപിആര്‍ നല്‍കി ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവസ്ഥലത്തുവെച്ച് തന്നെ വിക്രാന്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡിസംബര്‍ 22-ന് തന്നെ ആദ്യ വാദം കേള്‍ക്കല്‍ നടന്നു. അന്ന് കോടതി ഇയാള്‍ക്ക് ജാമ്യം അനുവദിച്ചിരുന്നില്ല. കേസില്‍ അടുത്ത വാദം ഏപ്രിലില്‍ നടക്കും.