അഡ്‌ലെയ്‌ഡ്: ദക്ഷിണ ഓസ്‌ട്രേലിയയിൽ ആരംഭിച്ച എ.എഫ്.എൽ ഗാതർ റൗണ്ടിന് (Gather Round) വില്ലനായി കനത്ത മഴയും ഇടിമിന്നലും. കാലാവസ്ഥ മോശമായതിനെത്തുടർന്ന് അഡ്‌ലെയ്‌ഡ്, മെൽബൺ വിമാനത്താവളങ്ങളിൽ നിന്നുള്ള നിരവധി സർവീസുകൾ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തു. ആയിരക്കണക്കിന് കായിക പ്രേമികൾ ഗാതർ റൗണ്ടിനായി അഡ്‌ലെയ്‌ഡിലേക്ക് എത്തുന്നതിനിടെയാണ് യാത്രാതടസ്സം നേരിട്ടത്.
മെൽബണിൽ നിന്ന് അഡ്‌ലെയ്‌ഡിലേക്ക് തിരിച്ച ജെറ്റ്‌സ്റ്റാർ വിമാനം (JQ772) കനത്ത ഇടിമിന്നൽ കാരണം അരമണിക്കൂറോളം ആകാശത്ത് വട്ടംചുറ്റിയ ശേഷം മെൽബണിലേക്ക് തന്നെ മടങ്ങിപ്പോയി. മെൽബൺ വിമാനത്താവളത്തിൽ വെറും 15 മിനിറ്റിനുള്ളിൽ 13 മില്ലിമീറ്റർ മഴയാണ് പെയ്തത്. ഇടിമിന്നൽ ഭീഷണിയെത്തുടർന്ന് വിമാനത്താവളത്തിലെ ഗ്രൗണ്ട് സ്റ്റാഫിനോട് ടാർമാക്കിൽ നിന്ന് മാറിനിൽക്കാൻ നിർദ്ദേശിച്ചതോടെ യാത്രകൾ മണിക്കൂറുകളോളം വൈകി.
അഡ്‌ലെയ്‌ഡിലും സ്ഥിതി സമാനമാണ്. രാവിലെ മുതൽ അനുഭവപ്പെട്ട ശക്തമായ മഴയിൽ അഡ്‌ലെയ്‌ഡ് വിമാനത്താവളത്തിൽ 16 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. അഡ്‌ലെയ്‌ഡിൽ നിന്ന് ബ്രിസ്‌ബേവനിലേക്ക് തിരിച്ച ക്വാണ്ടാസ് വിമാനം ഒരു മണിക്കൂറോളം ആകാശത്ത് തുടർന്ന ശേഷം തിരികെ അഡ്‌ലെയ്‌ഡിൽ തന്നെ ഇറക്കേണ്ടി വന്നു. ഏകദേശം രണ്ട് ലക്ഷത്തോളം ഫുട്‌ബോൾ ആരാധകർ ഈ വാരാന്ത്യത്തിൽ ദക്ഷിണ ഓസ്‌ട്രേലിയയിൽ എത്തുമെന്നാണ് കരുതുന്നത്. ടൂർണമെന്റ് ഇന്ന് രാത്രി ആരംഭിക്കാനിരിക്കെയാണ് കാലാവസ്ഥ വെല്ലുവിളിയുയർത്തുന്നത്.