ഓസ്‌ട്രേലിയൻ കോടതികളിലെ അതീവ രഹസ്യമായ ഫയലുകൾ വിദേശ ഏജൻസികൾ നിയമവിരുദ്ധമായി കൈക്കലാക്കിയതായി എബിസി (ABC) അന്വേഷണ റിപ്പോർട്ട്. കോടതി നടപടികൾ ലിഖിതരൂപത്തിലാക്കാൻ കരാറെടുത്ത കനേഡിയൻ കമ്പനിയായ 'വിഐക്യു സൊല്യൂഷൻസ്' (VIQ Solutions), ചെന്നൈ ആസ്ഥാനമായുള്ള 'ഇ24 ടെക്നോളജി' എന്ന കമ്പനിക്ക് കരാർ വ്യവസ്ഥകൾ ലംഘിച്ച് ഉപകരാർ നൽകിയതാണ് ഈ സുരക്ഷാവീഴ്ചയ്ക്ക് കാരണമായത്.
എഎസ്‌ഐഒ (ASIO), ഫെഡറൽ പോലീസ് തുടങ്ങിയ ഏജൻസികൾ രഹസ്യ കോടതികളിൽ നൽകിയ മൊഴികളും തെളിവുകളും ഇത്തരത്തിൽ ചോർന്നത് രാജ്യസുരക്ഷയെ ബാധിക്കുമെന്ന് ഗ്രീൻസ് സെനറ്റർ ഡേവിഡ് ഷൂബ്രിഡ്ജ് മുന്നറിയിപ്പ് നൽകി.
കോടതി രേഖകൾ രാജ്യത്തിന് പുറത്തേക്ക് നൽകാനോ എഐ (AI) സോഫ്റ്റ്‌വെയറുകൾ ഉപയോഗിക്കാനോ കരാർ പ്രകാരം അനുമതിയില്ലായിരുന്നു. എന്നാൽ ചെന്നൈയിലെ കമ്പനി ജീവനക്കാർക്ക് ഈ വിവരങ്ങൾ ലഭ്യമായതായി തെളിഞ്ഞു.
സംരക്ഷിത വിഭാഗത്തിൽപ്പെട്ട വ്യക്തികളുടെ വിലാസവും ഐഡന്റിറ്റിയും വെളിപ്പെടുത്തുന്ന രീതിയിലുള്ള പിഴവുകൾ ഇത്തരത്തിൽ തയ്യാറാക്കിയ രേഖകളിൽ കണ്ടെത്തിയിട്ടുണ്ട്.ജീവനക്കാരുടെ പരാതി: ഈ നിയമലംഘനത്തെക്കുറിച്ച് മുൻപേ പരാതിപ്പെട്ട ഓസ്‌ട്രേലിയൻ ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും പിരിച്ചുവിടുകയും ചെയ്തതായും റിപ്പോർട്ടുണ്ട്.
ഈ സംഭവത്തിൽ ഓസ്‌ട്രേലിയൻ ഫെഡറൽ കോടതി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദേശീയ താൽപ്പര്യങ്ങൾ മുൻനിർത്തി വിഐക്യു സൊല്യൂഷൻസുമായുള്ള കരാർ റദ്ദാക്കണമെന്ന ആവശ്യവും ശക്തമാണ്