അഭയം ലഭിച്ച അഞ്ച് ഇറാനിയൻ വനിതാ ഫുട്‌ബോൾ താരങ്ങൾക്കൊപ്പം ഓസ്‌ട്രേലിയൻ ആഭ്യന്തര മന്ത്രി ടോണി ബർക്ക്
Australia

വുമൻസ് ഏഷ്യൻ കപ്പ്: ഇറാൻ ഫുട്ബോൾ താരങ്ങളുടെ അഭയകാര്യത്തിൽ ഓസ്‌ട്രേലിയൻ സർക്കാരിനെതിരെ വിമർശനം

രാഷ്ട്രീയ നേട്ടങ്ങൾക്കായി താരങ്ങളെ കരുവാക്കിയെന്നും ഇത് അവരുടെ സുരക്ഷയെ ബാധിച്ചെന്നുമാണ് പ്രധാന വിമർശനം.

Elizabath Joseph

വുമൺസ് ഏഷ്യൻ കപ്പിനായി ഓസ്‌ട്രേലിയയിൽ എത്തിയ ഇറാനിയൻ വനിതാ ഫുട്ബോൾ ടീമിലെ അംഗങ്ങൾക്ക് അഭയം നൽകിയതുമായി ബന്ധപ്പെട്ട് ഓസ്‌ട്രേലിയൻ സർക്കാരിന്റെ നിലപാടുകൾക്കെതിരെ അഭയാർത്ഥി കൗൺസിൽ രംഗത്ത്. രാഷ്ട്രീയ നേട്ടങ്ങൾക്കായി താരങ്ങളെ കരുവാക്കിയെന്നും ഇത് അവരുടെ സുരക്ഷയെ ബാധിച്ചെന്നുമാണ് പ്രധാന വിമർശനം.

ആദ്യം അഭയം സ്വീകരിച്ച ഏഴ് താരങ്ങളിൽ അഞ്ച് പേർ ദിവസങ്ങൾക്കുള്ളിൽ തീരുമാനം മാറ്റുകയും ഇറാനിലേക്ക് മടങ്ങുകയും ചെയ്തു. ഓസ്‌ട്രേലിയൻ ഇമിഗ്രേഷൻ മന്ത്രി ടോണി ബർക്ക്, ഹിജാബ് ധരിക്കാത്ത താരങ്ങൾക്കൊപ്പം ഫോട്ടോ എടുത്ത് പ്രചരിപ്പിച്ചത് ഇറാനെ പ്രകോപിപ്പിക്കാനും രാഷ്ട്രീയ മുതലെടുപ്പിനും കാരണമായെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. താരങ്ങൾക്ക് കൃത്യമായ നിയമോപദേശം ലഭിക്കുന്നതിന് മുൻപ് തന്നെ ഈ വിഷയം പരസ്യമാക്കിയത് തിരിച്ചടിയായെന്ന് റെഫ്യൂജി കൗൺസിൽ ഓഫ് ഓസ്‌ട്രേലിയ പ്രതിനിധി ഗ്രഹാം തോം പറഞ്ഞു.

അഭയം വേണ്ടെന്ന് വെച്ച് മടങ്ങിയ അഞ്ച് പേരും സമ്മർദ്ദത്തിന് വഴങ്ങിയതാണെന്ന് സംശയിക്കപ്പെടുന്നു. നിലവിൽ ഫാത്തിമ പസന്ദീദ, അതീഫ റംസാനിസാദെ എന്നീ രണ്ട് താരങ്ങൾ മാത്രമാണ് ഓസ്‌ട്രേലിയയിൽ തുടരുന്നത്. അതേസമയം, ഓസ്‌ട്രേലിയ താരങ്ങളെ നിർബന്ധപൂർവ്വം തടഞ്ഞുവെക്കുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു.

SCROLL FOR NEXT