സിഡ്‌നി: ആഗോള സമ്പദ്‌വ്യവസ്ഥ വീണ്ടും വിതരണ ശൃംഖലയിലെ ആഘാതങ്ങൾക്കും എണ്ണവില വർദ്ധനവിനും ഇരയാകുകയാണെന്ന് മുന്നറിയിപ്പുമായി ഓസ്‌ട്രേലിയൻ റിസർവ് ബാങ്ക്ഗവർണർ മിഷേൽ ബുളോക്ക്. പ്രൊഡക്ടിവിറ്റിയിലുണ്ടാകുന്ന മന്ദഗതിയും ആഗോള സംഭവവികാസങ്ങളും പണപ്പെരുപ്പം വർദ്ധിപ്പിക്കുമെന്നും, ആവശ്യമെങ്കിൽ പലിശനിരക്കുകൾ ഇനിയും ഉയർത്താൻ ആർ.ബി.എ മടിക്കില്ലെന്നും അവർ വ്യക്തമാക്കി. സിഡ്‌നിയിൽ 'അനിക ഫൗണ്ടേഷൻ' സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.
1970-കളിലെ എണ്ണ പ്രതിസന്ധിയുമായിനിലവിലെ സാഹചര്യത്തെ താരതമ്യം ചെയ്ത അവർ, ഓസ്‌ട്രേലിയൻ സമ്പദ്‌വ്യവസ്ഥ ഇന്ന് കൂടുതൽ പ്രതിരോധശേഷിയുള്ളതാണെന്ന് ചൂണ്ടിക്കാട്ടി. എണ്ണയെ അമിതമായി ആശ്രയിക്കുന്നത് കുറഞ്ഞതും 1990-കളിൽ നടപ്പിലാക്കിയ കൃത്യമായ പണപ്പെരുപ്പ വിരുദ്ധ നയങ്ങളുമാണ് ഇതിന് കാരണം. എന്നിരുന്നാലും, ആവർത്തിച്ചുള്ള ആഘാതങ്ങൾ യഥാർത്ഥ വേതന വളർച്ചയെയും സാമ്പത്തിക സുസ്ഥിരതയെയും പ്രതികൂലമായി ബാധിക്കുമെന്നും പണപ്പെരുപ്പം നിയന്ത്രണവിധേയമാക്കുകയാണ് കേന്ദ്ര ബാങ്കിന്റെ പ്രധാന ലക്ഷ്യമെന്നും മിഷേൽ ബുളോക്ക് കൂട്ടിചേർത്തു.