റോക്ക്‌ഹാംപ്റ്റൺ: ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ ചർമ്മ അർബുദ നിരക്കുകളുള്ള ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലൻഡ് സംസ്ഥാനത്ത് ചർമ്മരോഗ വിദഗ്ദ്ധരുടെ കടുത്തക്ഷാമം നേരിടുന്നതായി റിപ്പോർട്ട്. സെൻട്രൽ ക്വീൻസ്‌ലൻഡിലെ പ്രമുഖ നഗരമായ റോക്ക്‌ഹാംപ്റ്റണിലെ ഏക പൊതു ജനറൽ ഡെർമറ്റോളജിസ്റ്റ് കഴിഞ്ഞ വർഷം വിരമിച്ചതോടെ സങ്കീർണ്ണമായ ചർമ്മരോഗങ്ങളുള്ള നൂറുകണക്കിന് രോഗികളാണ് നിലവിൽ വിദഗ്ദ്ധ ചികിത്സ കിട്ടാതെ വലയുന്നത്. അഞ്ച് മണിക്കൂർ അകലെയുള്ള ജിംപിയിലോ (Gympie) അല്ലെങ്കിൽ 600 കിലോമീറ്ററിലധികം ദൂരമുള്ള ബ്രിസ്‌ബേനിലോ പോയി ഭീമമായ തുക നൽകി സ്വകാര്യ സ്പെഷ്യലിസ്റ്റുകളെ കാണേണ്ട അവസ്ഥയിലാണ് ഇവിടുത്തെ താമസക്കാർ.
കടുത്ത സൊറിയാസിസ് രോഗബാധിതയായ സമീറ വാട്സൺ, ലൂപ്പസ് എന്ന ഓട്ടോഇമ്മ്യൂൺ രോഗം ബാധിച്ച അമാൻഡ സീലി തുടങ്ങിയ പ്രാദേശിക നിവാസികൾ തങ്ങൾ അനുഭവിക്കുന്ന ശാരീരിക-സാമ്പത്തിക ബുദ്ധിമുട്ടുകൾ മാധ്യമങ്ങളോട് പങ്കുവെച്ചു. കൃത്യസമയത്ത് സ്പെഷ്യലിസ്റ്റുകളെ കാണാൻ സാധിക്കാത്തതിനാൽ മരുന്നുകൾ മുടങ്ങുന്നതും ഇത് രോഗം കൂടുതൽ വഷളാക്കുന്നതിനും കാരണമാകുന്നു. സാധാരണ ചർമ്മ അർബുദ പരിശോധനകൾ പ്രാദേശിക ജനറൽ ഫിസിഷ്യൻമാരും ടെലിഹെൽത്ത് സംവിധാനങ്ങളും വഴി ഒരുപരിധി വരെ കൈകാര്യം ചെയ്യാൻ സാധിക്കുന്നുണ്ടെങ്കിലും, സങ്കീർണ്ണമായ ചർമ്മ രോഗങ്ങൾക്ക് നേരിട്ടുള്ള സ്പെഷ്യലിസ്റ്റ് പരിശോധന തന്നെ വേണമെന്ന് ഓസ്‌ട്രലേഷ്യൻ കോളേജ് ഓഫ് ഡെർമറ്റോളജിസ്റ്റ്സ് പ്രൊഫസർ കിയാരാഷ് ഖൊസ്രോടെഹ്‌റാനി വ്യക്തമാക്കുന്നു.
പ്രായമേറുന്ന മെഡിക്കൽ ജീവനക്കാരും യുവ ഡോക്ടർമാരെ റീജിയണൽ മേഖലകളിലേക്ക് ആകർഷിക്കുന്നതിനുള്ള ആനുകൂല്യങ്ങളുടെ കുറവുമാണ് ഈ പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നത്. നിലവിൽ റീജിയണൽ മേഖലകളിൽ സ്പെഷ്യലിസ്റ്റുകൾ ഇല്ലാത്തതിനാൽ ജൂനിയർ ഡോക്ടർമാർക്ക് അവിടെ പ്രാക്ടീസ് ചെയ്യാനുള്ള സാഹചര്യവുമില്ല. ഗ്രാമീണ പശ്ചാത്തലമുള്ള മെഡിക്കൽ വിദ്യാർത്ഥികളെ കണ്ടെത്തി അവർക്ക് റീജിയണൽ മേഖലകളിൽ തന്നെ ട്രെയിനിങ് നൽകിയാൽ മാത്രമേ ഭാവിയിൽ അവർ അവിടെത്തന്നെ തുടരുകയുള്ളൂവെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. നിലവിലെ യാത്രാക്ലേശം പരിഹരിക്കാൻ സർക്കാർ സബ്‌സിഡികളും പ്രത്യേക ഔട്ട്‌റീച്ച് പ്രോഗ്രാമുകളും നൽകുന്നുണ്ടെങ്കിലും റോക്ക്‌ഹാംപ്റ്റണിൽ എത്രയും വേഗം ഒരു പുതിയ സ്ഥിര ഡെർമറ്റോളജിസ്റ്റിനെ നിയമിക്കാനുള്ള ശ്രമങ്ങളിലാണ് സെൻട്രൽ ക്വീൻസ്‌ലൻഡ് ഹോസ്പിറ്റൽ ആൻഡ് ഹെൽത്ത് സർവീസ് അധികൃതർ.