ബ്രിസ്‌ബേൻ: കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കുട്ടികൾക്കായി റിമോട്ട് ബൂട്ട്ക്യാമ്പുകൾ സ്ഥാപിക്കാൻ ലക്ഷ്യമിട്ടുള്ള ക്വീൻസ്‌ലൻഡ് സർക്കാരിന്റെ വിവാദ 'സർക്യൂട്ട് ബ്രേക്കർ' ബിൽപൂർ ണ്ണമായും പിൻവലിക്കണമെന്ന് ഓസ്‌ട്രേലിയൻ ഫസ്റ്റ് നേഷൻസ് ചിൽഡ്രൻസ് കമ്മീഷണർ സ്യൂ-ആൻ ഹണ്ടർ . പാർലമെന്റ് അംഗങ്ങൾക്ക് അയച്ച കത്തിലാണ് കുട്ടികൾക്കെതിരായ അതിക്രമങ്ങൾ മറച്ചുവെക്കാനും മനുഷ്യാവകാശ ലംഘനങ്ങൾക്കും വഴിവെക്കുന്ന ഈ ബില്ലിനെതിരെ അവർ ആഞ്ഞടിച്ചത്.
കുട്ടികളെ ജയിലിലടയ്ക്കുന്നതിന് പകരമായി നഗരങ്ങളിൽ നിന്ന് നൂറുകണക്കിന് കിലോമീറ്ററുകൾ അകലെയുള്ള വിദൂര ഫാമുകളിൽ ആറ് മാസത്തേക്ക് താമസിപ്പിച്ച് കൃഷി, മൃഗപരിപാലനം എന്നിവ പരിശീലിപ്പിക്കാനാണ് സർക്കാർ പദ്ധതി. എന്നാൽ, ക്യാമ്പ് നടത്തുന്ന ഏജൻസികൾക്ക് കുട്ടികൾക്കുണ്ടാകുന്ന പരിക്കുകളോ അതിക്രമങ്ങളോ പുറത്തുപറയാതിരിക്കാൻ ബില്ലിൽ പഴുതുകളുണ്ടെന്നും ഓംബുഡ്‌സ്മാൻ ഉൾപ്പെടെയുള്ള നിരീക്ഷണ സമിതികളെ സമീപിക്കാൻ കുട്ടികൾക്ക് നിയമപരമായ അവകാശമില്ലെന്നും കമ്മീഷണർ ചൂണ്ടിക്കാട്ടുന്നു.
പ്രധാനമായും തദ്ദേശീയ ആദിവാസി വിഭാഗങ്ങളിലെ (First Nations) കുട്ടികളെയാണ് ഈ നിയമം പ്രതികൂലമായി ബാധിക്കുകയെന്നും അവർ മുന്നറിയിപ്പ് നൽകി. എന്നാൽ കുട്ടികളുടെ സുരക്ഷയ്ക്ക് ബില്ലിൽ കർശന മുൻഗണന നൽകിയിട്ടുണ്ടെന്നും പുനരധിവാസത്തിലൂടെ കുറ്റകൃത്യങ്ങൾ കുറയ്ക്കുകയാണ് ലക്ഷ്യമെന്നും യൂത്ത് ജസ്റ്റിസ് മന്ത്രി ലോറ ഗെർബർ (Laura Gerber) വ്യക്തമാക്കി.