സബ്‌സിഡി നൽകി വാങ്ങിയത് നിയമവിരുദ്ധ ഇ-ബൈക്കുകൾ ABC News
Queensland

സർക്കാർ സബ്‌സിഡിയിൽ വാങ്ങിയത് നിയമവിരുദ്ധ ഇ-ബൈക്കുകൾ; ക്വീൻസ്‌ലൻഡിൽ വൻ വിവാദം

പദ്ധതി പ്രകാരം വാങ്ങിയ വാഹനങ്ങളിൽ വലിയൊരു ശതമാനവും നിശ്ചിത വേഗപരിധി ലംഘിക്കുന്നവയാണെന്ന് കണ്ടെത്തിയിരിക്കുകയാണ്.

Elizabath Joseph

ക്വീൻസ്‌ലൻഡ് സർക്കാർ നടപ്പിലാക്കിയ ഇ-ബൈക്ക് റീബേറ്റ് പദ്ധതിയിലൂടെ വിതരണം ചെയ്ത നൂറുകണക്കിന് വാഹനങ്ങൾ നിയമവിരുദ്ധമാണെന്ന് പുതിയ ഓഡിറ്റ് റിപ്പോർട്ട് വെളിപ്പെടുത്തുന്നു. മുൻ ലേബർ ഗവൺമെന്റ് 2024 സെപ്റ്റംബറിൽ പ്രഖ്യാപിച്ച ഈ പദ്ധതി പ്രകാരം ഇ-ബൈക്കുകൾക്ക് 500 ഡോളറും ഇ-സ്കൂട്ടറുകൾക്ക് 200 ഡോളറുമാണ് സബ്‌സിഡി നൽകിയിരുന്നത്. എന്നാൽ, പദ്ധതി പ്രകാരം വാങ്ങിയ വാഹനങ്ങളിൽ വലിയൊരു ശതമാനവും നിശ്ചിത വേഗപരിധി ലംഘിക്കുന്നവയാണെന്ന് കണ്ടെത്തിയിരിക്കുകയാണ്.

പരിശോധിച്ച 3,265 ഇ-ബൈക്കുകളിൽ 21 ശതമാനവും (693 എണ്ണം) നിയമവിരുദ്ധമോ അല്ലെങ്കിൽ നിയമസാധുത സംശയിക്കുന്നവയോ ആണ്. മണിക്കൂറിൽ 25 കിലോമീറ്ററിൽ കൂടുതൽ വേഗതയുള്ളതോ 250 വാട്ടിൽ കൂടുതൽ കരുത്തുള്ള മോട്ടോർ ഘടിപ്പിച്ചതോ ആയ ഇ-ബൈക്കുകൾ ഓസ്‌ട്രേലിയൻ നിയമപ്രകാരം റോഡിലിറക്കാൻ അനുവാദമില്ല. സബ്‌സിഡി നൽകിയ 1,508 ഇ-സ്കൂട്ടറുകളിൽ 141 എണ്ണവും ഇത്തരത്തിൽ നിയമവിരുദ്ധമാണെന്ന് ഓഡിറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഈ കണ്ടെത്തൽ ഭരണ-പ്രതിപക്ഷ കക്ഷികൾക്കിടയിൽ വലിയ രാഷ്ട്രീയ പോരിന് വഴിതെളിച്ചിട്ടുണ്ട്. കൃത്യമായ പ്ലാനിംഗ് ഇല്ലാതെ പദ്ധതി നടപ്പിലാക്കിയതാണ് ഈ പ്രതിസന്ധിക്ക് കാരണമെന്ന് നിലവിലെ ഗതാഗത മന്ത്രി ബ്രെന്റ് മിക്കൽബെർഗ് ആരോപിച്ചു. അതേസമയം, കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ച് ഇത്തരം വാഹനങ്ങൾക്ക് സബ്‌സിഡി അനുവദിച്ച ഉദ്യോഗസ്ഥരുടെ വീഴ്ച അന്വേഷിക്കണമെന്ന് മുൻ സർക്കാർ പ്രതിനിധികൾ ആവശ്യപ്പെട്ടു. നിയമവിരുദ്ധ വാഹനങ്ങൾ പിടിച്ചെടുക്കണമെന്ന ആവശ്യവും ശക്തമാണ്.

SCROLL FOR NEXT