ബ്രിസ്‌ബെയ്ൻ: ക്വീൻസ്‌ലൻഡിലെ ക്ലോൺടാർഫിലുള്ള വീബർ സ്ട്രീറ്റിലെ ഒരു വീട് തീവെച്ചു നശിപ്പിച്ച കേസിൽ ഡാക്കബിൻ സ്വദേശിയായ 36-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതി തീപിടുത്തത്തിന് ആക്കം കൂട്ടുന്ന ഇന്ധനങ്ങൾ (accelerant) ഉപയോഗിച്ച് മനഃപൂർവ്വം വീടിന് തീയിടുകയായിരുന്നു എന്ന് പോലീസ് വ്യക്തമാക്കി. ശനിയാഴ്ച ഉച്ചയ്ക്ക് 1:50-ഓടെയായിരുന്നു സംഭവം. തീയിട്ട ശേഷം സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതിയെ ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെയാണ് പോലീസ് പിന്നീട് പിടികൂടിയത്. പ്രദേശത്ത് മറ്റൊരു ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കാൻ പോലീസ് പോകുന്നതിനിടയിലാണ് ഈ വീട്ടിൽ തീപിടുത്തമുണ്ടായതായുള്ള വിവരം ലഭിക്കുന്നത്.
അതിശക്തമായി പടർന്ന തീയിൽ ഈ വീട് പൂർണ്ണമായും കത്തിയമരുകയും തൊട്ടടുത്തുള്ള മറ്റ് രണ്ട് വീടുകളിലേക്ക് കൂടി തീ പടരുകയും ചെയ്തു. കനത്ത പുക ഉയർന്നതിനെത്തുടർന്ന് പ്രദേശത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയും സമീപവാസികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ക്വീൻസ്‌ലൻഡ് ഫയർ ഡിപ്പാർട്ട്‌മെന്റിന്റെ 34-ഓളം അഗ്നിശമന സേനാംഗങ്ങൾ രണ്ട് മണിക്കൂറിലധികം പ്രയത്നിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. വൻ നാശനഷ്ടങ്ങൾ ഉണ്ടായെങ്കിലും സംഭവത്തിൽ ആർക്കും ശാരീരികമായി പരിക്കേറ്റിട്ടില്ല.
2020-ൽ ക്രൂരമായി കൊല്ലപ്പെട്ട 15-കാരൻ ആംഗസ് ബോമോണ്ടിന്റെ മാതാപിതാക്കളായ ബെൻ ബോമോണ്ട്, മിഷേൽ ലിഡിൽ എന്നിവരുടെ ഉടമസ്ഥതയിലുള്ളതായിരുന്നു ഈ വീട്. ഒരു ഗാർഡനിങ് ബിസിനസ്സ് നടത്തുന്ന ഈ ദമ്പതികൾ തങ്ങൾക്ക് പിന്തുണ നൽകിയ പ്രാദേശിക സമൂഹത്തിന് സോഷ്യൽ മീഡിയയിലൂടെ നന്ദി അറിയിച്ചു. വീട്ടുപകരണങ്ങളും ബിസിനസ്സ് സാമഗ്രികളും വീണ്ടെടുക്കുന്നതിനും പുതിയൊരു താമസസ്ഥലം കണ്ടെത്തുന്നതിനുമായി തങ്ങളുടെ ബിസിനസ്സ് ഒന്നോ രണ്ടോ ആഴ്ചത്തേക്ക് താൽക്കാലികമായി അടച്ചിടുകയാണെന്ന് അവർ വ്യക്തമാക്കി. അറസ്റ്റിലായ പ്രതിക്കെതിരെ തീവെപ്പ് കുറ്റമാണ് ചുമത്തിയിട്ടുള്ളത്. ഇയാളെ തിങ്കളാഴ്ച (ജൂൺ 1) റെഡ്ക്ലിഫ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും.