സിഡ്നി: ഓസ്‌ട്രേലിയയിലെ പ്രമുഖ വിമാനക്കമ്പനിയായ ക്വാണ്ടസ് എയർവേയ്‌സിന്റെ കസ്റ്റമർ സർവീസ് പ്ലാറ്റ്ഫോം ഹാക്ക് ചെയ്യപ്പെട്ടു. 60 ലക്ഷം യാത്രക്കാരുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നതായാണ് റിപ്പോർട്ടുകൾ.
സൈബർ ആക്രമണം നടന്നതായി ക്വാണ്ടസ് എയർവേയ്‌സ് വെളിപ്പെടുത്തി. ഏകദേശം 60 ലക്ഷം ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നതായി അറിയിച്ചു. ഈ ആക്രമണം കമ്പനി ഉപയോഗിക്കുന്ന ഒരു തേർഡ് പാർട്ടി കസ്റ്റമർ സർവീസ് പ്ലാറ്റ്ഫോമിൽ നിന്നാണ് ഉണ്ടായത്. ചോർന്നതായി സംശയിക്കുന്ന വിവരങ്ങളിൽ പേര്, ഇമെയിൽ വിലാസം, ഫോൺ നമ്പർ, ജനന തിയതി, ഫ്രീക്വന്റ് ഫ്ലയർ നമ്പർ എന്നിവ ഉൾപ്പെടുന്നു. ക്രെഡിറ്റ് കാർഡ് വിവരങ്ങൾ, പാസ്‌പോർട്ട് വിവരങ്ങൾ, പാസ്‌വേഡുകൾ, പി.ഐ.എൻ നമ്പറുകൾ എന്നിവ ഈ ആക്രമണത്തിൽ ഉൾപ്പെട്ടിട്ടില്ല.
അതേസമയം സിസ്റ്റം ഇപ്പോൾ നിയന്ത്രണത്തിലാണെന്ന് കമ്പനി അറിയിച്ചു. ഓസ്‌ട്രേലിയൻ സൈബർ സുരക്ഷാ കേന്ദ്രത്തെയും ഫെഡറൽ പൊലീസിനെയും കമ്പനി ഈ കാര്യം അറിയിക്കുകയും ചെയ്തു. ഉപഭോക്താക്കൾക്ക് വ്യക്തിഗതമായി അറിയിപ്പുകൾ അയയ്ക്കുകയും, സഹായത്തിനായി പ്രത്യേക ലൈൻ ഒരുക്കുകയും ചെയ്തിട്ടുണ്ട്. അപരിചിതമായ സന്ദേശങ്ങളോ, ഇമെയിലുകളിലോ നിന്ന് ജാഗ്രത പാലിക്കുകയും. ശക്തവും വ്യത്യസ്തമായ പാസ്‌വേഡുകൾ ഉപയോഗിക്കുകയും, മൾട്ടി-ഫാക്ടർ ഓതന്റിക്കേഷൻ (MFA) സജീവമാക്കുവാനും കമ്പനി നിർദ്ദേശികുന്നു.