ഗർഭകാലത്ത് പാരാസിറ്റമോൾ ഉപയോഗിക്കുന്നത് കുട്ടികളിൽ ഓട്ടിസം സ്പെക്ട്രം ഡിസോർഡറോ (ASD) അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർആക്റ്റിവിറ്റി ഡിസോർഡറോ (ADHD) ഉണ്ടാക്കുമെന്ന് തെളിയിക്കുന്ന യാതൊരു ശാസ്ത്രീയ തെളിവും ഇല്ലെന്ന് ലോകത്തിലെ ഏറ്റവും വിശ്വാസയോഗ്യമായ മെഡിക്കൽ ജേർണലുകളിൽ ഒന്നായ ദ ലാൻസെറ്റ് പ്രസിദ്ധീകരിച്ച പുതിയ പഠനം വ്യക്തമാക്കുന്നു.
ഗർഭകാലത്ത് പാരാസിറ്റമോൾ ഒഴിവാക്കണമെന്ന് പറയുന്നത് മരുന്നിനേക്കാൾ കൂടുതൽ ദോഷം ഉണ്ടാക്കാൻ ഇടയാക്കുമെന്ന് പഠനം മുന്നറിയിപ്പ് നൽകുന്നു.
യൂറോപ്യൻ രാജ്യങ്ങളിലെ ഗവേഷകർ നടത്തിയ 43 പഠനങ്ങളുടെ സമഗ്ര അവലോകനമാണ് The Lancet Obstetrics, Gynaecology & Women’s Health ജേർണലിൽ പ്രസിദ്ധീകരിച്ചത്. ഈ പഠനം ഗർഭകാലത്ത് പാരാസിറ്റമോൾ ഉപയോഗിക്കുന്നത് കുട്ടികളിൽ ന്യൂറോഡെവലപ്‌മെന്റൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ലെന്ന് ശക്തമായ തെളിവുകളോടെ വ്യക്തമാക്കുന്നു.
“ഗർഭകാലത്ത് അമ്മ പാരാസിറ്റമോൾ ഉപയോഗിച്ചതിനാൽ കുട്ടികളിൽ ഓട്ടിസം, ADHD, ബുദ്ധിമാന്ദ്യം എന്നിവയുടെ സാധ്യത വർധിക്കുന്നുവെന്നതിന് യാതൊരു തെളിവുമില്ല,” പഠനം വ്യക്തമാക്കുന്നു.
ചികിത്സിക്കാത്ത പനി അല്ലെങ്കിൽ കടുത്ത വേദന ഗർഭസ്ഥ ശിശുവിനും അമ്മയ്ക്കും ഗർഭച്ഛിദ്രം, ജന്മവൈകല്യങ്ങൾ, പ്രീമേച്ചർ പ്രസവം, ന്യൂറോഡെവലപ്‌മെന്റിലെ വ്യത്യാസങ്ങൾ തുടങ്ങിയ ഗുരുതര അപകടങ്ങൾ ഉണ്ടാക്കുമെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. അതിനാൽ ശാസ്ത്രീയമായി സ്ഥിരീകരിക്കാത്ത ആശങ്കകൾ മൂലം പാരാസിറ്റമോൾ ഒഴിവാക്കുന്നത് അപകടകരമാണെന്നും പഠനം മുന്നറിയിപ്പ് നൽകുന്നു.
ഓസ്‌ട്രേലിയയിൽ ഗർഭകാലത്ത് ഉപയോഗിക്കാൻ ഏറ്റവും സുരക്ഷിതമായ (Category A) മരുന്നുകളിലൊന്നായാണ് പാരാസിറ്റമോൾ കണക്കാക്കുന്നത്. നിരവധി ഗർഭിണികൾ ഈ മരുന്ന് ഉപയോഗിച്ചിട്ടും കുഞ്ഞുങ്ങൾക്ക് ദോഷഫലങ്ങൾ കണ്ടെത്തിയിട്ടില്ല.
“ശരിയായ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ച് ഉപയോഗിക്കുമ്പോൾ ഗർഭകാലത്ത് പാരാസിറ്റമോൾ സുരക്ഷിതമാണ്. പനി അല്ലെങ്കിൽ വേദനയുള്ള ഗർഭിണികൾക്ക് ആശ്വാസം നൽകാൻ ഇത് ഇപ്പോഴും ഏറ്റവും അനുയോജ്യമായ മരുന്നാണ്.” പഠനത്തിന്റെ മുഖ്യ ലേഖികയും ലണ്ടൻ സിറ്റി സെന്റ് ജോർജ്സ് യൂണിവേഴ്‌സിറ്റിയിലെ ഒബ്സ്ട്രെട്രിക്‌സ് പ്രൊഫസറുമായ ഡോ. അസ്മ ഖലീൽ പറഞ്ഞു.
മുമ്പ് പാരാസിറ്റമോളിനെയും ഓട്ടിസത്തിനെയും ബന്ധിപ്പിച്ച പഠനങ്ങൾ ജനിതക ഘടകങ്ങൾ, പരിസ്ഥിതി കാരണങ്ങൾ, അമ്മയുടെ ആരോഗ്യസ്ഥിതി തുടങ്ങിയവ കണക്കിലെടുക്കാതിരുന്നതിനാൽ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കാമെന്നും ഗവേഷകർ പറഞ്ഞു.