ശിശുസംരക്ഷണ സംവിധാനത്തിൽ മാറ്റത്തിനൊരുങ്ങി NT Aditya Romansa/ Unsplash
Northern Territory

ശിശുസംരക്ഷണ സംവിധാനത്തിൽ വൻ മാറ്റത്തിനൊരുങ്ങി നോർത്തേൺ ടെറിട്ടറി; സമഗ്ര അന്വേഷണത്തിന് ഉത്തരവ്

നോർത്തേൺ ടെറിട്ടറിയിലെ ശിശുസംരക്ഷണ വകുപ്പിന്റെ പ്രവർത്തനങ്ങളിൽ വ്യാപകമായ പുനഃപരിശോധന നടത്തുമെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ മന്ത്രി റോബിൻ കാഹിൽ

Elizabath Joseph

ആലീസ് സ്പ്രിംഗ്സ്: നോർത്തേൺ ടെറിട്ടറിയിലെ ശിശുസംരക്ഷണ വകുപ്പിന്റെ പ്രവർത്തനങ്ങളിൽ വ്യാപകമായ പുനഃപരിശോധന നടത്തുമെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ മന്ത്രി റോബിൻ കാഹിൽ അറിയിച്ചു. അഞ്ചു വയസ്സുകാരി കുമാഞ്ചായി ലിറ്റിൽ ബേബിയുടെ ദാരുണമായ കൊലപാതകത്തിന് പിന്നാലെ വകുപ്പിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് ഈ നീക്കം.

കുമാഞ്ചായി ലിറ്റിൽ ബേബിയുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ വീഴ്ച വരുത്തിയതായി കണ്ടെത്തിയതിനെത്തുടർന്ന് ശിശുസംരക്ഷണ വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.

പുറത്തുനിന്നുള്ള ഒരു വിദഗ്ദ്ധനായിരിക്കും ഈ പുനഃപരിശോധനയ്ക്ക് നേതൃത്വം നൽകുക. ഗാർഹിക പീഡനം, ശിശുസംരക്ഷണം എന്നീ മേഖലകളിൽ വൈദഗ്ദ്ധ്യമുള്ള വ്യക്തിയായിരിക്കും ഇത്. തിങ്കളാഴ്ച അന്വേഷണത്തിന്റെ പരിധി (Scope) സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.

വകുപ്പിന്റെ പ്രവർത്തന രീതി, നിയമങ്ങൾ, വിഭവങ്ങൾ (Resources), നിലവിലെ സംസ്കാരം എന്നിവയിൽ മാറ്റം വരുത്തുകയാണ് ലക്ഷ്യം. "ഓരോ കുട്ടിയും സുരക്ഷിതരായിരിക്കണം എന്നത് വിട്ടുവീഴ്ചയില്ലാത്ത കാര്യമാണ്," എന്ന് മന്ത്രി പ്രസ്താവനയിൽ പറഞ്ഞു.

കുമാഞ്ചായി ലിറ്റിൽ ബേബി കേസ്:

ഏപ്രിൽ 25-ന് ആലീസ് സ്പ്രിംഗ്സിലെ ടൗൺ ക്യാമ്പിൽ നിന്നാണ് പെൺകുട്ടിയെ കാണാതായത്. അഞ്ചു ദിവസത്തെ തിരച്ചിലിനൊടുവിൽ കുറ്റിക്കാട്ടിൽ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. കേസിൽ 47-കാരനായ ജെഫേഴ്സൺ ലൂയിസിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

മറ്റൊരു സംഭവത്തിൽ റോപ്പർ ഗൾഫ് (Roper Gulf) മേഖലയിൽ ഒരു പിഞ്ചുകുട്ടിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിലും മന്ത്രി വിശദീകരണം തേടിയിട്ടുണ്ട്. ആദിവാസി സമൂഹങ്ങൾക്കിടയിലെ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടി വരുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. "അസ്വസ്ഥതയുണ്ടാക്കുന്ന സത്യങ്ങൾ നാം തുറന്നു പറയേണ്ടി വരും," എന്ന് മുൻ മന്ത്രി മരിയോൺ സ്‌ക്രിംഗൂർ പ്രതികരിച്ചു.

SCROLL FOR NEXT