നാല് ന്യൂനമർദ്ദങ്ങൾ തീരത്ത്, ജനങ്ങൾ ജാഗ്രതയിൽ 
Northern Territory

വടക്കൻ ഓസ്‌ട്രേലിയയിൽ കനത്ത പ്രളയം; നാല് ന്യൂനമർദ്ദങ്ങൾ തീരത്ത്, ജനങ്ങൾ ജാഗ്രതയിൽ

ഉഷ്ണമേഖലാ പ്രദേശങ്ങളിൽ നിന്നുള്ള ഈ ന്യൂനമർദ്ദങ്ങൾ വൻതോതിൽ ഈർപ്പമുള്ള വായു എത്തിക്കുന്നതാണ് കനത്ത മഴയ്ക്ക് പിന്നിലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Elizabath Joseph

ഓസ്‌ട്രേലിയയുടെ വടക്കൻ മേഖലകളിൽ പത്ത് ദിവസമായി തുടരുന്ന റെക്കോർഡ് മഴയിൽ ജനജീവിതം ദുസ്സഹമായി. നാല് ഉഷ്ണമേഖലാ ന്യൂനമർദ്ദങ്ങൾ ഒരേസമയം തീരപ്രദേശങ്ങളിൽ നിലയുറപ്പിച്ചിരിക്കുന്നതാണ് മഴ ശക്തമാകാൻ കാരണം. ഫെബ്രുവരി 22 മുതൽ മാർച്ച് 3 വരെയുള്ള കണക്കുകൾ പ്രകാരം ന്യൂ സൗത്ത് വെയ്ൽസ്, വിക്ടോറിയ, സൗത്ത് ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ 100 മുതൽ 300 മില്ലിമീറ്റർ വരെ മഴ രേഖപ്പെടുത്തി. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ നിന്നുള്ള ഈ ന്യൂനമർദ്ദങ്ങൾ വൻതോതിൽ ഈർപ്പമുള്ള വായു എത്തിക്കുന്നതാണ് കനത്ത മഴയ്ക്ക് പിന്നിലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ചിലയിടങ്ങളിൽ ഒരു വർഷം ലഭിക്കേണ്ട മഴ വെറും മൂന്ന് ദിവസത്തിനുള്ളിൽ പെയ്തിറങ്ങി. വിക്ടോറിയയിലെ മിൽഡുരയിൽ മൂന്ന് ദിവസത്തിനുള്ളിൽ 150 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. ഈ നഗരത്തിലെ വാർഷിക ശരാശരി മഴ 290 മില്ലിമീറ്റർ മാത്രമാണ്. പലയിടങ്ങളിലും മിന്നൽ പ്രളയം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ കാൻബറ, ഡാർവിൻ തുടങ്ങിയ നഗരങ്ങളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്.

വടക്കൻ തീരത്ത് നിലയുറപ്പിച്ചിരിക്കുന്ന നാല് ന്യൂനമർദ്ദങ്ങളിൽ (28U, 29U, 30U, 31U) ഒരെണ്ണം തീവ്രമാവുകയും ചുഴലിക്കാറ്റായി മാറാൻ സാധ്യതയുള്ളതായും കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു. പ്രത്യേകിച്ച് കെയ്‌ൻസിന് കിഴക്കായി കോറൽ സീയിലുള്ള 29U എന്ന ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറാൻ ഇടയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. വരും ദിവസങ്ങളിലും മഴ തുടരാൻ സാധ്യതയുള്ളതിനാൽ രക്ഷാപ്രവർത്തനങ്ങൾക്കായി സൈന്യവും സജ്ജമാണ്.

SCROLL FOR NEXT