ABC News: Xavier Martin
Northern Territory

തടവുകാർക്കുള്ള നഷ്ടപരിഹാരം വെട്ടിക്കുറച്ച നിയമത്തിനെതിരെ ഫെഡറൽ കോടതിയിൽ പോരാട്ടം

ജയിലിൽ പീഡനങ്ങൾ നേരിട്ട മുൻ പ്രായപൂർത്തിയാകാത്ത തടവുകാർക്ക് 35 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകേണ്ടി വന്നതിന് പിന്നാലെ 2021-ലാണ് മുൻ ലേബർ സർക്കാർ ഈ കർശന നിയമങ്ങൾ കൊണ്ടുവന്നത്.

Elizabath Joseph

ഡാർവിൻ: ജയിലുകളിൽ തടവുകാർക്ക് നേരെ നടത്തുന്ന നിയമവിരുദ്ധമായ അതിക്രമങ്ങൾക്കും നഗ്നനാക്കിയുള്ള പരിശോധനകൾക്കും (Strip Searches) നൽകേണ്ട നഷ്ടപരിഹാര തുകയ്ക്ക് പരിധി നിശ്ചയിച്ച നോർത്തേൻ ഓസ്‌ട്രേലിയൻ (NT) സർക്കാരിന്റെ വിവാദ നിയമത്തിനെതിരെ ഫെഡറൽ കോടതിയിൽ നിയമപോരാട്ടം ആരംഭിച്ചു. നോർത്ത് ഓസ്‌ട്രേലിയൻ അബോറിജിനൽ ജസ്റ്റിസ് ഏജൻസിയാണ് (NAAJA) സർക്കാരിനെതിരെ കോടതിയെ സമീപിച്ചിരിക്കുന്നത്. ജയിൽ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന അക്രമങ്ങൾക്കും തെറ്റായ തടവിലാക്കലുകൾക്കും സർക്കാർ നൽകേണ്ട തുക പരിമിതപ്പെടുത്താൻ നിയമപരമായി സാധിക്കുമോ എന്നതിലേക്ക് വിരൽചൂണ്ടുന്ന നിർണ്ണായക പരീക്ഷണമായിരിക്കും ഈ കേസെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ജയിലിൽ പീഡനങ്ങൾ നേരിട്ട മുൻ പ്രായപൂർത്തിയാകാത്ത തടവുകാർക്ക് 35 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകേണ്ടി വന്നതിന് പിന്നാലെ 2021-ലാണ് മുൻ ലേബർ സർക്കാർ ഈ കർശന നിയമങ്ങൾ കൊണ്ടുവന്നത്.

നേരത്തെ കോടതികൾ നിശ്ചയിച്ചിരുന്ന അൺക്യാപ്പ്ഡ് നഷ്ടപരിഹാര തുകയിൽ വലിയ വെട്ടിക്കുറയ്ക്കലാണ് സർക്കാർ വരുത്തിയത്. ഒരു സാധാരണ പൗരൻ മറ്റൊരാളെ ആക്രമിച്ചാൽ ലക്ഷക്കണക്കിന് രൂപ നഷ്ടപരിഹാരം നൽകേണ്ടി വരുമ്പോൾ, പുതിയ നിയമപ്രകാരം ജയിൽ ജീവനക്കാരുടെ നിയമവിരുദ്ധമായ മർദ്ദനത്തിന് പരമാവധി 3,000 ഡോളറും, സമാനമായ അതിക്രമങ്ങൾക്ക് ആകെ 5,000 മുതൽ 6,000 ഡോളർ വരെയുമാണ് സർക്കാർ നൽകുന്നതെന്ന് എൻഎഎജെഎ ചീഫ് എക്സിക്യൂട്ടീവ് ബെൻ ഗ്രൈംസ് കുറ്റപ്പെടുത്തി. ഈ നിയമം വംശീയ വിവേചന നിരോധന നിയമത്തിന് (Race Discrimination Act 1975) വിരുദ്ധമാണെന്നും, തടവുകാരിൽ ഭൂരിഭാഗവും തദ്ദേശീയരായ (First Nations) ജനവിഭാഗമായതിനാൽ നിയമം അവരെയാണ് ദോഷകരമായി ബാധിക്കുന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. കേസ് നിലവിൽ കോടതിയുടെ പരിഗണനയിലായതിനാൽ ഔദ്യോഗിക പ്രതികരണത്തിനില്ലെന്ന് എൻടി അറ്റോർണി ജനറൽ മേരി-ക്ലെയർ ബൂത്ത്ബി വ്യക്തമാക്കി.

SCROLL FOR NEXT