Olga Subach/ Unsplash
Northern Territory

ഡാർവിൻ തുറമുഖം: ഓസ്‌ട്രേലിയൻ സർക്കാരിനെതിരെ ചൈനീസ് കമ്പനി അന്താരാഷ്ട്ര കോടതിയിൽ

ദേശീയ സുരക്ഷ മുൻനിർത്തി ഡാർവിൻ തുറമുഖം ഓസ്‌ട്രേലിയൻ ഉടമസ്ഥതയിലേക്ക് തിരികെ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി ആന്തണി ആൽബനീസി തിരഞ്ഞെടുപ്പ് വേളയിൽ വാഗ്ദാനം ചെയ്തിരുന്നു.

Elizabath Joseph

ഡാർവിൻ: തന്ത്രപ്രധാനമായ ഡാർവിൻ തുറമുഖത്തിന്റെ ഉടമസ്ഥാവകാശം ബലമായി പിടിച്ചെടുക്കാനുള്ള ഓസ്‌ട്രേലിയൻ സർക്കാരിന്റെ ശ്രമങ്ങൾക്കെതിരെ ചൈനീസ് ഉടമസ്ഥതയിലുള്ള ലാൻഡ്‌ബ്രിഡ്ജ് ഗ്രൂപ്പ് നിയമപോരാട്ടത്തിലേക്ക്. ഓസ്‌ട്രേലിയയുടെ നടപടി ചൈന-ഓസ്‌ട്രേലിയ സ്വതന്ത്ര വ്യാപാര കരാറിന്റെ (ChAFTA) ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി വേൾഡ് ബാങ്കിന്റെ ഇന്റർനാഷണൽ സെന്റർ ഫോർ സെറ്റിൽമെന്റ് ഓഫ് ഇൻവെസ്റ്റർ ഡിസ്‌പ്യൂട്ട്‌സിൽ (ICSID) കമ്പനി ആർബിട്രേഷൻ ഫയൽ ചെയ്തു. ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇത്തരമൊരു അന്താരാഷ്ട്ര ട്രിബ്യൂണലിൽ കേസ് വരുന്നത് ഇതാദ്യമാണ്.

ദേശീയ സുരക്ഷ മുൻനിർത്തി ഡാർവിൻ തുറമുഖം ഓസ്‌ട്രേലിയൻ ഉടമസ്ഥതയിലേക്ക് തിരികെ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി ആന്തണി ആൽബനീസി തിരഞ്ഞെടുപ്പ് വേളയിൽ വാഗ്ദാനം ചെയ്തിരുന്നു. ഇതിനായി ലാൻഡ്‌ബ്രിഡ്ജുമായി മാസങ്ങളായി ചർച്ചകൾ നടന്നെങ്കിലും ഫലമുണ്ടായില്ല. വിപണി വില നൽകി തുറമുഖം വാങ്ങാനാണ് സർക്കാർ ശ്രമിക്കുന്നത്, എന്നാൽ കമ്പനി ഇതിന് തയ്യാറാകാത്ത പക്ഷം നിയമനിർമ്മാണത്തിലൂടെ അത് പിടിച്ചെടുക്കാനും സർക്കാർ ആലോചിച്ചിരുന്നു.

തുറമുഖം ഏറ്റെടുത്തത് നിയമപരമായ ലേലത്തിലൂടെയാണെന്നും ഇതിൽ സുരക്ഷാ ഭീഷണികളില്ലെന്ന് മുൻപ് പല സർക്കാർ പരിശോധനകളും സ്ഥിരീകരിച്ചതാണെന്നും ലാൻഡ്‌ബ്രിഡ്ജ് വാദിക്കുന്നു. എന്നാൽ, സർക്കാരിന്റെ പുതിയ നീക്കം വിവേചനപരമാണെന്നാണ് കമ്പനിയുടെ നിലപാട്. ലാൻഡ്‌ബ്രിഡ്ജിന്റെ നടപടിയിൽ നിരാശയുണ്ടെന്നും അന്താരാഷ്ട്ര തലത്തിൽ കേസിനെ ശക്തമായി നേരിടുമെന്നും ഓസ്‌ട്രേലിയൻ ഗതാഗത മന്ത്രി കാതറിൻ കിംഗ് വ്യക്തമാക്കി. കേസ് വർഷങ്ങളോളം നീണ്ടുപോകാമെന്നതിനാൽ, നിലവിലെ ഭരണകാലയളവിൽ തുറമുഖം തിരിച്ചുപിടിക്കാനുള്ള സർക്കാരിന്റെ നീക്കം പ്രതിസന്ധിയിലായേക്കാം.

SCROLL FOR NEXT