നാഷണൽ ഡിസബിലിറ്റി ഇൻഷുറൻസ് സ്കീമിൽ (NDIS) നിന്ന് 5 ദശലക്ഷം ഡോളർ തട്ടിയെടുത്ത കേസിൽ ഡാർവിനിലെ ഒരു സർക്കാർ ഉദ്യോഗസ്ഥനെ ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസ് (AFP) അറസ്റ്റ് ചെയ്തു. നാഷണൽ ഡിസബിലിറ്റി ഇൻഷുറൻസ് ഏജൻസിയിലെ (NDIA) 47-കാരനായ ഉദ്യോഗസ്ഥനാണ് പിടിയിലായത്. ബുധനാഴ്ച ഡാർവിനിലെ വിവിധയിടങ്ങളിൽ നടത്തിയ റെയ്ഡിന് പിന്നാലെയാണ് ഇയാളെ പിടികൂടിയത്. തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത്, സഹായം ആവശ്യമുള്ളവരെ ഇയാൾ പങ്കാളിയായ സ്വകാര്യ എൻ.ഡി.ഐ.എസ് സേവന സ്ഥാപനത്തിലേക്ക് വഴിതിരിച്ചുവിട്ടതായാണ് പോലീസ് കണ്ടെത്തൽ.
2019 മുതൽ ഇയാളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനം എൻ.ഡി.ഐ.എസ് ഫണ്ടിൽ നിന്ന് ഏകദേശം 28 ദശലക്ഷം ഡോളർ കൈപ്പറ്റിയിട്ടുണ്ട്. ഇതിൽ 5 ദശലക്ഷം ഡോളറോളം (ഏകദേശം 41 കോടി രൂപ) സംശയാസ്പദമാണെന്ന് ഫെഡറൽ പോലീസ് അറിയിച്ചു. ലീ പോയിന്റ്, ഡുറാക്ക്, യാരവോംഗ എന്നിവിടങ്ങളിലെ ബിസിനസ് സ്ഥാപനങ്ങളിലും വീടുകളിലും നടത്തിയ പരിശോധനയിൽ ലാപ്ടോപ്പുകൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ രേഖകൾ പിടിച്ചെടുത്തു. രാജ്യത്തെ നികുതിദായകരുടെ പണം തട്ടിയെടുക്കുന്നതും അർഹരായവർക്ക് സഹായം ലഭിക്കുന്നത് തടയുന്നതും കടുത്ത കുറ്റകൃത്യമാണെന്ന് എ.എഫ്.പി ഇൻസ്പെക്ടർ എയ്ഡൻ മിൽനർ വ്യക്തമാക്കി.
വഞ്ചനയിലൂടെ സാമ്പത്തിക ലാഭം ഉണ്ടാക്കൽ, പദവി ദുരുപയോഗം ചെയ്യൽ, ഔദ്യോഗിക വിവരങ്ങൾ ചോർത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. വ്യാഴാഴ്ച ഇയാളെ ഡാർവിൻ ലോക്കൽ കോടതിയിൽ ഹാജരാക്കും. 2022-ൽ തട്ടിപ്പുകൾ തടയാനായി രൂപീകരിച്ച ഫ്രോഡ് ഫ്യൂഷൻ ടാസ്ക് ഫോഴ്സ് ഇതിനോടകം 2,500-ലധികം സേവനദാതാക്കളുടെ ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്. ഈ സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് അധികൃതർ അറിയിച്ചു.