ഇയാളുടെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു.  (Picture: Supplied)
New South Wales

ട്രെയിൻ സർഫിങ്: സിഡ്നിയിൽ 16കാരൻ ഗുരുതരാവസ്ഥയിൽ

ശനിയാഴ്ച രാവിലെ സെന്റ് പീറ്റേഴ്സിനും സിഡ്നഹാമിനും ഇടയിൽ സഞ്ചരിച്ചുകൊണ്ടിരുന്ന ട്രെയിനിൽ നിന്നാണ് കൗമാരക്കാരൻ വീണതെന്നാണ് റിപ്പോർട്ട്.

Safvana Jouhar

സിഡ്നിയിൽ ട്രെയിനിന്റെ പുറത്ത് തൂങ്ങി യാത്ര ചെയ്യാനുള്ള ശ്രമത്തെ തുടർന്ന് 16 വയസുകാരൻ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ സെന്റ് പീറ്റേഴ്സിനും സിഡ്നഹാമിനും ഇടയിൽ സഞ്ചരിച്ചുകൊണ്ടിരുന്ന ട്രെയിനിൽ നിന്നാണ് കൗമാരക്കാരൻ വീണതെന്നാണ് റിപ്പോർട്ട്. ട്രെയിനിന്റെ പുറത്ത് യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് സംശയിക്കുന്നു.

അപകടത്തിൽ തലയ്ക്കും കൈയ്ക്കും ഗുരുതര പരിക്കേറ്റ യുവാവിനെ പാരാമെഡിക്കുകൾ സ്ഥലത്തുവെച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം ക്യാമ്പർഡൗണിലെ Royal Prince Alfred ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ ഇയാളുടെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ന്യൂ സൗത്ത് വെയിൽസ് പൊലീസ് അറിയിച്ചു.

അപകടത്തെ തുടർന്ന് സെൻട്രൽ സ്റ്റേഷനിൽ നിന്നുള്ള നിരവധി ട്രെയിൻ സർവീസുകൾ തടസപ്പെട്ടു. ചില ലൈനുകളിൽ വൈകലും സർവീസ് നിയന്ത്രണങ്ങളും ഏർപ്പെടുത്തി. അതേസമയം ന്യൂ സൗത്ത് വെയിൽസിൽ ട്രെയിൻ സർഫിങ് സംഭവങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ സർക്കാർ ഇതിനകം തന്നെ Tangara (T-set) ട്രെയിനുകളിൽ ആന്റി-സർഫിങ് ഉപകരണങ്ങൾ സ്ഥാപിക്കുന്ന പദ്ധതി നടപ്പാക്കുന്നുണ്ട്. കഴിഞ്ഞ വർഷം മാത്രം ഇത്തരത്തിലുള്ള 275 സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതായി അധികൃതർ അറിയിച്ചു.

SCROLL FOR NEXT