ബോണ്ടായി ബീച്ചിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന് പ്രാബല്യത്തിൽ വന്ന പുതിയ പ്രതിഷേധ നിയമങ്ങൾ പ്രകാരം, സിഡ്‌നിയിലുടനീളം 14 ദിവസത്തേക്ക് എല്ലാ പൊതുയോഗങ്ങളും നിരോധിച്ചതായി ന്യൂ സൗത്ത് വെൽസ് പൊലീസ് അറിയിച്ചു.
ഡിസംബർ 14-ന് 15 പേർ കൊല്ലപ്പെട്ട കൂട്ടവെടിവെപ്പിനെ തുടർന്നാണ് തോക്ക് ഉടമസ്ഥാവകാശത്തിലും പൊതുയോഗങ്ങളിലും നിയന്ത്രണങ്ങൾ കടുപ്പിക്കുന്ന നിയമ ഭേദഗതികൾ ക്രിസ്മസ് ഈവ് പുലർച്ചെ നീണ്ടുനിന്ന ചർച്ചകൾക്ക് ശേഷം പാർലമെന്റ് പാസാക്കിയത്.
പുതിയ നിയമപ്രകാരം, ഭീകരാക്രമണം പ്രഖ്യാപിച്ച സാഹചര്യത്തിൽ പൊതുസ്ഥലങ്ങളെ താൽക്കാലികമായി “നിയന്ത്രിത മേഖലകൾ” ആയി പ്രഖ്യാപിക്കാൻ പൊലീസ് കമ്മീഷണർക്ക് അധികാരമുണ്ട്. ഈ അധികാരം പ്രയോഗിച്ചാണ് സിഡ്‌നിയിലെ വിവിധ മേഖലകളിൽ പൊതുയോഗങ്ങൾ വിലക്കിയിരിക്കുന്നത്.
“ഈ ഘട്ടത്തിൽ പ്രതിഷേധങ്ങൾ നടത്തുന്നത് സമൂഹത്തിൽ ഭയവും വിഭജനവും വർധിപ്പിക്കും,” പൊലീസ് കമ്മീഷണർ മാൽ ലെയൺ പ്രസ്താവനയിൽ പറഞ്ഞു.
“ഈ പുതിയ അധികാരങ്ങൾ ഉത്തരവാദിത്വത്തോടെയും സുതാര്യമായും പ്രയോഗിക്കാൻ NSW പൊലീസ് പ്രതിജ്ഞാബദ്ധമാണ്. ഇത് സമൂഹം ഒന്നിച്ച് നിൽക്കേണ്ട സമയമാണ്. വലിയ പൊതുയോഗങ്ങളുടെയും വിഭജനത്തിന്റെയും സമയമല്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.
അടുത്ത രണ്ടാഴ്ചക്കാലയളവിൽ സൗത്ത് വെസ്റ്റ് മെട്രോപൊളിറ്റൻ, നോർത്ത് വെസ്റ്റ് മെട്രോപൊളിറ്റൻ, സെൻട്രൽ മെട്രോപൊളിറ്റൻ പൊലീസ് മേഖലകളിൽ നടക്കുന്ന ഏത് യോഗവും ‘അനുമതിയില്ലാത്തത്’ ആയി കണക്കാക്കും. അത്തരത്തിലുള്ള യോഗങ്ങളിൽ പങ്കെടുക്കുന്നവർക്ക് Summary Offences Act പ്രകാരമുള്ള നിയമപരിരക്ഷ ലഭിക്കില്ല.
നിരോധന പ്രഖ്യാപനത്തിന് മുമ്പ് അനുമതി ലഭിച്ചിരുന്ന പരിപാടികൾ പോലും ഇപ്പോൾ റദ്ദായതായി കണക്കാക്കും. ഈ പ്രഖ്യാപനം പരമാവധി മൂന്ന് മാസം വരെ, ഓരോ 14 ദിവസവും പുതുക്കാൻ കഴിയുന്നതാണ്.