സിഡ്‌നി: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ ലഭിച്ച ഒരു സാധാരണ സന്ദേശത്തിൽ നിന്ന് ആരംഭിച്ച ബന്ധം ഒടുവിൽ സിഡ്‌നി സ്വദേശിയായ വ്യവസായിക്ക് വിദേശ ഇടപെടൽ കേസിൽ ജയിൽശിക്ഷയിലേക്ക് നയിച്ചു. ചൈനീസ് ചാരപ്രവർത്തകരെ സഹായിച്ചതായി കണ്ടെത്തിയ 58കാരനായ അലക്സാണ്ടർ സെർഗോയ്ക്ക് മൂന്ന് വർഷവും ആറുമാസവും തടവുശിക്ഷയാണ് വ്യാഴാഴ്ച കോടതി വിധിച്ചത്. മാർച്ചിൽ ജ്യൂറി അദ്ദേഹത്തെ കുറ്റക്കാരനായി കണ്ടെത്തിയിരുന്നു. ഇതിനകം അനുഭവിച്ച തടവുകാലം പരിഗണിച്ച് ഒക്ടോബറിൽ പരോൾ ലഭിക്കാൻ അദ്ദേഹം അർഹനാകും.
2022 മേയ് മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ചൈനീസ് ഓപ്പറേറ്റീവുകളായ ‘കെൻ’, ‘എവലിൻ’ എന്നിവരെ സഹായിക്കുന്നതായി അറിഞ്ഞുകൊണ്ടുതന്നെ ഓസ്‌ട്രേലിയയുടെ പ്രതിരോധ സംവിധാനങ്ങളെക്കുറിച്ച് വ്യാജവും മറ്റുള്ളവരുടെ റിപ്പോർട്ടുകളിൽ നിന്ന് പകർത്തിയതുമായ രേഖകൾ തയ്യാറാക്കിയതായി ന്യൂ സൗത്ത് വെയിൽസ് ജില്ലാ കോടതി ജഡ്ജി ക്രെയ്ഗ് സ്മിത്ത് പറഞ്ഞു. 2021 നവംബറിൽ ചൈനീസ് ഗവേഷണ സ്ഥാപനത്തിൽ നിന്നുള്ളയാളാണെന്ന് അവകാശപ്പെട്ട ഒരു സ്ത്രീ ലിങ്ക്ഡ്ഇൻ വഴി സെർഗോയെ സമീപിച്ചതോടെയാണ് ബന്ധം ആരംഭിച്ചത്. അന്ന് ചൈനയിൽ താമസിച്ച് ജോലി ചെയ്യുകയായിരുന്നു സെർഗോ. ‘കെൻ’, ‘എവലിൻ’ എന്നിവർ ചൈനീസ് സ്റ്റേറ്റ് സെക്യൂരിറ്റി മന്ത്രാലയത്തിനായി പ്രവർത്തിക്കുന്നവരാണെന്ന് സെർഗോ തിരിച്ചറിയേണ്ടിയിരുന്നുവെന്ന് വിചാരണയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ആദ്യ സന്ദേശം ലഭിച്ച നിമിഷം മുതൽ തന്നെ വിദേശ ശക്തിയെ സഹായിക്കുന്നതിന്റെ അപകടസാധ്യതയെക്കുറിച്ച് അദ്ദേഹം അശ്രദ്ധനായിരുന്നു എന്ന് തെളിയിക്കപ്പെട്ടിട്ടില്ലെന്ന് ജഡ്ജി വ്യക്തമാക്കി. “ലിങ്ക്ഡ്ഇൻ പോലുള്ള പ്ലാറ്റ്‌ഫോമിൽ ചൈനീസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ തിരിച്ചറിയാൻ എന്താണ് ശ്രദ്ധിക്കേണ്ടതെന്ന് അറിയാൻ പ്രത്യേക പരിശീലനം ആവശ്യമാണ്,” ജഡ്ജി പറഞ്ഞു.
ഓപ്പൺ സോഴ്‌സ് വിവരങ്ങൾ ഉപയോഗിച്ചാണ് സെർഗോ വിവിധ വിഷയങ്ങളിൽ റിപ്പോർട്ടുകൾ തയ്യാറാക്കിയത്. ലിഥിയം ഖനനം, ജർമൻ രാഷ്ട്രീയം, പ്രതിരോധം, സുരക്ഷ തുടങ്ങിയ വിഷയങ്ങൾ ഇതിൽ ഉൾപ്പെട്ടു. ഓസ്‌ട്രേലിയയുടെ ക്വാഡ് സുരക്ഷാ കൂട്ടായ്മയിലെയും AUKUS കരാറിലെയും പങ്കാളിത്തത്തെക്കുറിച്ചുള്ള സ്വകാര്യ വിവരങ്ങൾ ശേഖരിക്കാനും അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. മുൻ പ്രധാനമന്ത്രി കെവിൻ റഡ്ഡിനെ ഉൾപ്പെടെ നിരവധി പേരെ താൻ അഭിമുഖം നടത്തിയതായി സെർഗോ വ്യാജമായി അവകാശപ്പെട്ടതായും വിചാരണയിൽ കണ്ടെത്തി.
തയ്യാറാക്കിയ റിപ്പോർട്ടുകൾ ‘കെൻ’ അല്ലെങ്കിൽ ‘എവലിൻ’ എന്നിവർക്ക് നേരിട്ട് കൈമാറുകയായിരുന്നു. ആളൊഴിഞ്ഞ റസ്റ്ററന്റുകളിലും കഫേകളിലുമായിരുന്നു പല കൂടിക്കാഴ്ചകളും. പകരമായി ആയിരക്കണക്കിന് ഡോളറിന് തുല്യമായ പണം കവറുകളിലാക്കി നൽകിയതായും കോടതിയിൽ തെളിഞ്ഞു. സെർഗോ നൽകിയ വിവരങ്ങൾക്ക് കാര്യമായ മൂല്യമില്ലായിരുന്നെങ്കിലും, അദ്ദേഹവുമായുള്ള ബന്ധത്തിന് പ്രാധാന്യമുണ്ടെന്ന പ്രോസിക്യൂഷന്റെ വാദം ജ്യൂറി അംഗീകരിച്ചു. “അദ്ദേഹം ചെയ്ത കാര്യങ്ങളെ അതീവ സങ്കീർണമോ അത്യാധുനികമോ എന്ന് വിശേഷിപ്പിക്കാനാകില്ല. എന്നാൽ പ്രവർത്തനങ്ങളുടെ വ്യാപ്തിയിൽ ഒരു പരിധിവരെ സങ്കീർണതയുണ്ടായിരുന്നു,” ജഡ്ജി സ്മിത്ത് പറഞ്ഞു.
2023ന്റെ തുടക്കത്തിൽ ഓസ്‌ട്രേലിയയിലേക്ക് മടങ്ങിയ സെർഗോയ്ക്ക് ‘കെൻ’ രഹസ്യമായി അന്വേഷിക്കേണ്ട സെൻസിറ്റീവ് വിഷയങ്ങളുടെ ഒരു ‘ഷോപ്പിങ് ലിസ്റ്റും’ നൽകിയിരുന്നു. എന്നാൽ ആ പട്ടികയുമായി ബന്ധപ്പെട്ട് സെർഗോ ചാരപ്രവർത്തനം നടത്തിയതിന് തെളിവുകളൊന്നുമില്ലെന്നും കോടതി വ്യക്തമാക്കി. ഓസ്‌ട്രേലിയയുടെ ദേശീയ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യാൻ പ്രേരിപ്പിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കാൻ പൊതുസമൂഹത്തിന് ശക്തമായ മുന്നറിയിപ്പ് നൽകേണ്ടത് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ശിക്ഷ വിധിച്ചത്.