സിഡ്നി: ബോണ്ടി കൂട്ടക്കൊലയിലെ പ്രതികളായ അച്ഛനും മകനും സംബന്ധിച്ച് ഓസ്‌ട്രേലിയൻ ചാര ഏജൻസിക്ക് മുന്നറിയിപ്പ് നൽകിയതായി അവകാശപ്പെട്ട മുൻ രഹസ്യവിവര സ്രോതസിന് ഓസ്‌ട്രേലിയൻ വിസ നിഷേധിച്ചു. ആക്രമണം അന്വേഷിക്കുന്ന റോയൽ കമ്മീഷൻ ഇയാളുടെ മൊഴി തേടുന്നതിനിടെയാണ് നടപടി. ‘മാർക്കസ്’ എന്ന പേരിൽ അറിയപ്പെടുന്ന മുൻ ഏജന്റ്, ആക്രമണം നടക്കുന്നതിന് ആറ് വർഷം മുമ്പ് സാജിദ് അക്രം, നവീദ് അക്രം എന്നിവരെക്കുറിച്ച് ഓസ്‌ട്രേലിയൻ സെക്യൂരിറ്റി ഇന്റലിജൻസ് ഓർഗനൈസേഷനായ ASIOയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് നേരത്തെ ABC റിപ്പോർട്ട് ചെയ്തിരുന്നു.
ഡിസംബർ 14ന് നടന്ന ബോണ്ടായി ഭീകരാക്രമണത്തിൽ 15 പേരാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി മാർക്കസിന്റെ മൊഴി കേൾക്കാൻ റോയൽ കമ്മീഷൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ 2023 മുതൽ വിദേശത്ത് കഴിയുന്ന മാർക്കസിന് ഓസ്‌ട്രേലിയയിലേക്ക് മടങ്ങാനുള്ള വിസയാണ് ഇപ്പോൾ നിഷേധിച്ചത്. സ്ഥിരതാമസത്തിനുള്ള ASIOയുടെ പിന്തുണ നേരത്തെ പിൻവലിച്ചതിനെ തുടർന്നാണ് അദ്ദേഹം വിദേശത്ത് തുടരുന്നത്. മാർക്കസിന്റെ അഭിഭാഷകർ പറയുന്നത്, സുരക്ഷാ കാരണങ്ങളാൽ അദ്ദേഹത്തിന് ഓസ്‌ട്രേലിയൻ എംബസിയിൽ നേരിട്ട് എത്താൻ കഴിയില്ലെന്നാണ്. ഓസ്‌ട്രേലിയയിൽ എത്തിയാൽ മാത്രമേ റോയൽ കമ്മീഷന് മുന്നിൽ നിയമപരമായ സംരക്ഷണത്തോടെ മൊഴി നൽകാൻ കഴിയൂ എന്നും അവർ വാദിക്കുന്നു.
അതേസമയം, മാർക്കസിന് വിസ അനുവദിക്കാത്തതിന്റെ കാരണം ഹോം അഫയേഴ്‌സ് വകുപ്പ് വിശദീകരിച്ചു. ഓസ്‌ട്രേലിയയിൽ താൽക്കാലികമായി മാത്രം താമസിക്കാനുള്ള അദ്ദേഹത്തിന്റെ ഉദ്ദേശ്യം വിശ്വസനീയമാണെന്ന് ഉറപ്പാക്കാൻ കഴിഞ്ഞില്ലെന്നാണ് വകുപ്പിന്റെ നിലപാട്. റോയൽ കമ്മീഷന് ആവശ്യമായ എല്ലാ വിവരങ്ങളും ലഭിക്കുന്നുണ്ടെന്ന് സർക്കാർ ഉറപ്പാക്കണമെന്ന് പ്രതിപക്ഷ ഹോം അഫയേഴ്‌സ് വക്താവ് ജോണോ ഡുനിയം ആവശ്യപ്പെട്ടു. അന്വേഷണത്തിന് ആവശ്യമായ തെളിവുകൾ ലഭ്യമാക്കുന്നതിന് സർക്കാർ മാർക്കസിന് വിസ നൽകുകയോ മറ്റ് മാർഗങ്ങൾ കണ്ടെത്തുകയോ ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.