സിഡ്‌നി: സിഡ്‌നിയിലെ ഓബർണിൽ അപ്പാർട്ട്‌മെന്റ് സമുച്ചയത്തിലെ മാലിന്യത്തൊട്ടിയിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കുഞ്ഞിന്റെ അമ്മയെന്ന് കരുതപ്പെടുന്ന 24-കാരിക്കെതിരെ ന്യൂ സൗത്ത് വെയിൽസ് പോലീസ് കേസെടുത്തു. ഓഗസ്റ്റ് 31-ന് ഹാരോ റോഡിലെ റെസിഡൻഷ്യൽ യൂണിറ്റിലെ ബിന്നിലാണ് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ ആൺകുഞ്ഞിന്റെ മൃതദേഹം പ്രദേശവാസിയായ സ്ത്രീ കണ്ടെത്തിയത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവതിയെ കണ്ടെത്തി വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആശുപത്രി വിട്ടതിന് പിന്നാലെ യുവതിയെ അറസ്റ്റ് രേഖപ്പെടുത്തി പോലീസ് സ്റ്റേഷനിലെത്തിച്ചു. പ്രസവവിവരം മറച്ചുവെച്ച് കുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിച്ചതിനാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. ഒക്ടോബർ 27-ന് ഡൗണിംഗ് സെന്റർ ലോക്കൽ കോടതിയിൽ ഹാജരാകണമെന്ന വ്യവസ്ഥയിൽ യുവതിക്ക് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. കുഞ്ഞ് ജീവനോടെയാണോ ജനിച്ചതെന്ന കാര്യം പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന് ശേഷമേ വ്യക്തമാകൂവെന്ന് പോലീസ് അറിയിച്ചു.