ന്യൂ സൗത്ത് വെൽസിൽ (NSW) ശക്തവും അത്യന്തം അപകടകരവുമായ ഇടിമിന്നൽ മഴ തുടരുന്നതിനിടെ, നിരവധി പ്രദേശങ്ങളിൽ രാത്രിയിലുടനീളം അടിയന്തര ഒഴിപ്പിക്കൽ നടപടികൾ സ്വീകരിക്കേണ്ടി വന്നു. മരക്കൊമ്പ് കാറിന് മുകളിൽ വീണുണ്ടായ അപകടത്തിൽ ഒരു സ്ത്രീ മരിച്ചതായും അധികൃതർ സ്ഥിരീകരിച്ചു.
സിഡ്നിയിലെ നോർത്ത്ൺ ബീച്ചസിലെ നാരബീൻ ലഗൂണിലും BIG4 Sydney Lakeside Holiday Park പ്രദേശത്തും വെള്ളപ്പൊക്കം അതിവേഗം ഉയർന്നതിനെ തുടർന്ന് NSW സ്റ്റേറ്റ് എമർജൻസി സർവീസ് (SES) അടിയന്തര ഒഴിപ്പിക്കൽ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ജീവൻ അപകടപ്പെടുത്തുന്ന തരത്തിലുള്ള ഫ്ലാഷ് ഫ്ലഡിംഗ് ഉണ്ടായതായി അധികൃതർ അറിയിച്ചു. ഒഴിപ്പിക്കപ്പെട്ടവർക്കായി മൊന വെയിൽ മെമ്മോറിയൽ ഹാളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു.
ഗ്രേറ്റ് മാക്കറൽ ബീച്ചിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് മൂന്ന് വീടുകൾക്ക് കേടുപാടുകൾ റിപ്പോർട്ട് ചെയ്തു. വയോങ് നദിയും ജിലിബി ക്രീക്കും ഉയരുന്ന സാഹചര്യത്തിൽ യാറമലോങ്, ഡൂറലോങ് മേഖലകളിലെ ജനങ്ങൾ 24 മുതൽ 36 മണിക്കൂർ വരെ ഒറ്റപ്പെടാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി.
ബ്യൂറോ ഓഫ് മീറ്റിയോറോളജി (BOM) ഞായറാഴ്ചയും ശക്തമായ മഴയും ഇടിമിന്നൽ മഴയും തുടരുമെന്ന് അറിയിച്ചു. സിഡ്നി ഹാർബർ ബ്രിഡ്ജ്, മാൻലി, ഹോർൻസ്‌ബി, ഡ്യൂറൽ തുടങ്ങിയ പ്രദേശങ്ങളിൽ ഫ്ലാഷ് ഫ്ലഡിംഗ് ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. മണിക്കൂറിൽ 60–70 കിലോമീറ്റർ വേഗതയിലുള്ള കാറ്റും ചില പ്രദേശങ്ങളിൽ റിപ്പോർട്ട് ചെയ്തു.
രാത്രിയിലുടനീളം സംസ്ഥാനത്ത് SES 1,400ലധികം അടിയന്തര വിളികൾക്ക് പ്രതികരിച്ചു. 20ലധികം സ്ഥലങ്ങളിൽ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി.
ഇല്ലവാറ ഹൈവേയിലെ മക്വാറി പാസിൽ ശനിയാഴ്ച വൈകിട്ട് ഒരു കാറിന് മുകളിൽ മരക്കൊമ്പ് വീണ് ഒരു സ്ത്രീ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മുൻസീറ്റിലിരുന്ന പുരുഷന് ചെറിയ പരിക്കേറ്റു.
അതിശക്തമായ കാലാവസ്ഥയെ തുടർന്ന് സംസ്ഥാനത്ത് 20ലധികം ബീച്ചുകൾ അടച്ചിട്ടിരിക്കുകയാണ്. പേൾ ബീച്ചിൽ രണ്ട് മണിക്കൂറിനുള്ളിൽ 130 മില്ലീമീറ്ററിലധികം മഴ രേഖപ്പെടുത്തി. ജനങ്ങൾ നദികൾ, ക്രീക്കുകൾ, വെള്ളം കവിഞ്ഞ റോഡുകൾ എന്നിവയിൽ നിന്നും അകലം പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.