സിഡ്‌നി: വ്യാജ വിദ്യാഭ്യാസ യോഗ്യതകൾ കാണിച്ച് ഉന്നത ജോലി സ്വന്തമാക്കുകയും സ്വജനപക്ഷപാതത്തിലൂടെ ലക്ഷക്കണക്കിന് ഡോളറിന്റെ സർക്കാർ കരാറുകൾ സ്വന്തക്കാർക്ക് അനധികൃതമായി നൽകുകയും ചെയ്ത ന്യൂ സൗത്ത് വെയിൽസ് ഹെൽത്ത്മുൻ ഉദ്യോഗസ്ഥൻ സോറൻ റിബിച്ചിച്ച്കടുത്ത അഴിമതി നടത്തിയതായി ഇൻഡിപെൻഡന്റ് കമ്മീഷൻ എഗൻസ്റ്റ് കറപ്ഷൻകണ്ടെത്തി. ഇയാളെ പ്രോസിക്യൂഷൻ നടപടികൾക്കായി ഡയറക്ടർ ഓഫ് പബ്ലിക് പ്രോസിക്യൂഷന് കൈമാറും.
2021 മുതൽ 2024 വരെ എൻ.എസ്.ഡബ്ല്യു ഹെൽത്തിൽ ഡയറക്ടർ ഓഫ് എൻജിനീയറിംഗ് ആൻഡ് അസറ്റ് മാനേജ്‌മെന്റ് പദവിയിലിരുന്ന റിബിച്ചിച്ച്, ടെൻഡർ നിയമങ്ങൾ അട്ടിമറിച്ച് തന്റെ സഹോദരിയുടെ കമ്പനിക്ക് മാത്രം 2.75 ലക്ഷത്തിലധികം ഡോളറിന്റെ കരാറുകൾ നൽകിയതായി അന്വേഷണത്തിൽ തെളിഞ്ഞു. ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ഡോക്ടറേറ്റ്, പ്രൊജക്റ്റ് മാനേജ്‌മെന്റിൽ മാസ്റ്റേഴ്സ് ബിരുദം, എൻജിനീയറിംഗ് ബിരുദം തുടങ്ങിയ വ്യാജ യോഗ്യതകളും രേഖകളും നൽകിയാണ് ഇയാൾ ഒരു പതിറ്റാണ്ടിലേറെക്കാലം വിവിധ സർക്കാർ വകുപ്പുകളിൽ ജോലി നേടിയത്. മതിയായ യോഗ്യതയില്ലാത്ത ഉദ്യോഗസ്ഥൻ ആശുപത്രികളുടെ നിർണായക അറ്റകുറ്റപ്പണികൾ നിയന്ത്രിച്ചത് രോഗികളുടെ ജീവനുപോലും ഭീഷണിയായേക്കാമായിരുന്നുവെന്ന് ഐ.സി.എ.സി കമ്മീഷണർ ഹെലൻ മറെൽ ചൂണ്ടിക്കാട്ടി.