ഇസ്ലാമിക് സ്റ്റേറ്റ് (ഐസിസ്) ഗ്രൂപ്പുമായി ബന്ധമുള്ള ഓസ്‌ട്രേലിയൻ സ്ത്രീകളുടെ രണ്ടാമത്തെ സംഘം സിറിയയിലെ അഭയാർത്ഥി ക്യാമ്പുകളിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക് മടങ്ങി. ചൊവ്വാഴ്ചയാണ് സംഘം സിഡ്‌നിയിലും മെൽബണിലും എത്തിയത്. അവർ എത്തിയതിനുശേഷം അധികൃതർ സുരക്ഷാ പരിശോധനകൾ നടത്തുകയും ഇലക്ട്രോണിക് ഉപകരണങ്ങൾ പരിശോധിക്കുകയും ചെയ്തു. ഏറ്റവും പുതിയ ഗ്രൂപ്പിലെ ആരുടേയും പേരിൽ കുറ്റം ചുമത്തിയിട്ടില്ലെന്നും എന്നാൽ അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.
"ഈ സംഘത്തിൽ എത്തുന്ന ആരുടേയും പേരിൽ കുറ്റം ചുമത്തിയിട്ടില്ല, എന്നിരുന്നാലും, സിറിയയിലേക്ക് പോയ ഓസ്‌ട്രേലിയക്കാരുടെ പ്രവർത്തനങ്ങളെക്കുറിച്ച്, അതിനുശേഷം തിരിച്ചെത്തിയവർ ഉൾപ്പെടെ, അന്വേഷണം തുടരുകയാണ്," NSW, വിക്ടോറിയ സംയുക്ത ഭീകരവിരുദ്ധ സംഘങ്ങൾ ഒരു പ്രസ്താവനയിൽ പറഞ്ഞു. "സമൂഹ സുരക്ഷ ഉറപ്പാക്കുന്നതിനായി പോലീസും ജെസിടിടികളും പ്രസക്തമായ പങ്കാളികളുമായി ഇടപഴകുന്നത് തുടരും. നമ്മുടെ സമൂഹങ്ങളുടെ സുരക്ഷ എല്ലാ ഏജൻസികൾക്കും മുൻഗണനയായി തുടരുന്നു." അതേസമയം ഐഎസിനെ സർക്കാർ ശക്തമായി എതിർക്കുന്നുവെന്നും കുറ്റകൃത്യങ്ങൾ ചെയ്യുന്ന ആർക്കും നിയമനടപടി നേരിടേണ്ടിവരുമെന്ന് പ്രധാനമന്ത്രി ആന്റണി അൽബനീസ് മുന്നറിയിപ്പ് നൽകി.