ആക്രമണത്തിന് ശേഷം കൂജി ബീച്ചിലെ കടലിൽ ഡ്രോൺ ക്യാമറയിൽ പതിഞ്ഞ സ്രാവ്. (One Shot Creative)
New South Wales

വൈറ്റ് ഷാർക്കുകളുടെ സാന്നിധ്യം വർധിക്കുന്നു; മുന്നറിയിപ്പുമായി സർക്കാർ

ഷാർക്ക് സമാർട്ട് അധികൃതരുടെ വിവരമനുസരിച്ച്, ഈ ഷാർക്കുകൾ രാവിലെ 11 മണിയോടെയാണ് ഏറ്റവും കൂടുതൽ സജീവമായി കാണപ്പെടുന്നത്.

Safvana Jouhar

ന്യൂ സൗത്ത് വെയിൽസിൽ ഗ്രേറ്റ് വൈറ്റ് സ്രാവുകളുടെ സാന്നിധ്യം വർധിക്കുന്ന സാഹചര്യത്തിൽ നീന്തൽക്കാർക്കും സർഫർമാർക്കും അധികൃതർ പുതിയ മുന്നറിയിപ്പ് നൽകി. സമീപകാലത്ത് സിഡ്നിയിലെ കൂജി ബീച്ചിൽ നടന്ന ഗുരുതര സ്രാവാക്രമണത്തിന് പിന്നാലെയാണ് ഈ മുന്നറിയിപ്പ്. മുന്നറിയിപ്പുപ്രകാരം, മെയ് മുതൽ നവംബർ വരെ സംസ്ഥാനത്തെ തീരപ്രദേശങ്ങളിലും ബീച്ചുകൾക്ക് സമീപമുള്ള കടൽജലത്തിലും ഗണ്യമായ തോതിൽ ഗ്രേറ്റ് വൈറ്റ് ഷാർക്കുകൾ സാന്നിധ്യമുണ്ടാകും. ഷാർക്ക് സമാർട്ട് അധികൃതരുടെ വിവരമനുസരിച്ച്, ഈ ഷാർക്കുകൾ രാവിലെ 11 മണിയോടെയാണ് ഏറ്റവും കൂടുതൽ സജീവമായി കാണപ്പെടുന്നത്. 18 മുതൽ 20 ഡിഗ്രി സെൽഷ്യസ് വരെയുള്ള ചൂടുള്ള ജലത്തിലാണ് ഇവയെ സാധാരണയായി കൂടുതലായി കാണുന്നത്.

NSW Shark Management Program ഇതുവരെ ഏകദേശം 1,600 ഗ്രേറ്റ് വൈറ്റ് ഷാർക്കുകൾക്ക് ടാഗ് ഘടിപ്പിച്ച് നിരീക്ഷിച്ചിട്ടുണ്ട്. ഒന്ന് മുതൽ നാല് വയസ് വരെ പ്രായമുള്ള ഷാർക്കുകൾ ശരത്കാലാവസാനത്തിലും ശൈത്യകാലത്തും NSW തീരത്തുകൂടി വടക്കോട്ട് സഞ്ചരിക്കുകയും, വസന്തകാലാവസാനത്തിലും വേനൽക്കാലത്തും തെക്കൻ സംസ്ഥാനങ്ങളിലേക്കും ന്യൂസിലൻഡിലേക്കും മടങ്ങുകയും ചെയ്യുന്നതായി വിദഗ്ധർ പറയുന്നു. എന്നാൽ ഈ പൊതുവായ സഞ്ചാരരീതിക്കപ്പുറം, "ഷാർക്കുകൾ ഏത് സമയത്തും ഏത് സ്ഥലത്തും പ്രത്യക്ഷപ്പെടാം" എന്ന മുന്നറിയിപ്പും അധികൃതർ നൽകുന്നു.

പുലർച്ചെയും (dawn) സന്ധ്യയിലും (dusk) കടലിൽ ഇറങ്ങുന്നത് ഒഴിവാക്കുന്നതാണ് സുരക്ഷിതമെന്ന് നിർദേശിച്ചിട്ടുണ്ട്. വെള്ളത്തിന്റെ ദൃശ്യത കുറവുള്ള സാഹചര്യങ്ങളും, മഴയ്ക്കു ശേഷമുള്ള മങ്ങിയ ജലാവസ്ഥയും സ്രാവുകളെ തീരത്തോട് കൂടുതൽ അടുപ്പിക്കാൻ കാരണമാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സർഫ് ലൈഫ് സേവിംഗ് അധികൃതർ ബീച്ചുകളിൽ സ്ഥാപിച്ചിരിക്കുന്ന ചുവപ്പ്-മഞ്ഞ പതാകകൾക്കിടയിൽ മാത്രം നീന്താനും, പ്രാദേശിക മുന്നറിയിപ്പുകൾ പാലിക്കാനും പൊതുജനങ്ങളോട് അഭ്യർഥിച്ചു. ഷാർക്ക് നിരീക്ഷണ സംവിധാനങ്ങളുടെയും ഡ്രോണുകളുടെയും സഹായത്തോടെ തീരപ്രദേശങ്ങൾ നിരീക്ഷിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു. കൂജി ബീച്ചിലെ ആക്രമണത്തിന് ശേഷം സ്രാവുകളെ കൊല്ലണമെന്ന ചില ആവശ്യങ്ങൾ ഉയർന്നിരുന്നെങ്കിലും, NSW സർക്കാർ അത്തരം നടപടികൾക്ക് പിന്തുണ നൽകിയിട്ടില്ല. പകരം ബീച്ച് സുരക്ഷയും നിരീക്ഷണവും ശക്തിപ്പെടുത്തുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

SCROLL FOR NEXT