തെക്ക്-കിഴക്കൻ ഓസ്‌ട്രേലിയയിൽ കഴിഞ്ഞ വാരാന്ത്യത്തിൽ ലഭിച്ച കനത്ത മഴയ്ക്ക് പിന്നാലെ വിക്ടോറിയ, സൗത്ത് ഓസ്‌ട്രേലിയ, തെക്കൻ ന്യൂ സൗത്ത് വെയിൽസ്, ACT എന്നിവിടങ്ങളിൽ പ്രളയ മുന്നറിയിപ്പ് നൽകി. വിക്ടോറിയയുടെ വിവിധ ഭാഗങ്ങളിൽ റെക്കോർഡ് മഴയാണ് ലഭിച്ചത്. തിങ്കളാഴ്ച രാവിലെ 9 മണിവരെയുള്ള 24 മണിക്കൂറിനിടെ സംസ്ഥാനത്തെ കുറഞ്ഞത് 13 പ്രദേശങ്ങളിൽ 100 മില്ലിമീറ്ററിലധികം മഴ രേഖപ്പെടുത്തി. സൗത്ത് ഓസ്‌ട്രേലിയ, NSW, ACT എന്നിവിടങ്ങളിലെ നിരവധി പ്രദേശങ്ങളിലും 50 മില്ലിമീറ്ററിലധികം മഴ ലഭിച്ചു. മഴയ്ക്ക് പിന്നാലെ തിങ്കളാഴ്ച പുലർച്ചെ എത്തിയ ശീതക്കാറ്റ് ശക്തമായ കാറ്റിനും താപനില കുറയുന്നതിനും കാരണമായി. ഞായറാഴ്ച ത്രീഡ്‌ബോ ടോപ്പ് സ്റ്റേഷനിൽ മണിക്കൂറിൽ 130 കിലോമീറ്ററും മൗണ്ട് ഹോതാമിൽ 120 കിലോമീറ്ററും വേഗതയിൽ കാറ്റ് വീശി.
അതേസമയം ബ്യൂറോ ഓഫ് മെറ്റീരിയോളജി ചൊവ്വാഴ്ചയും തെക്ക്-കിഴക്കൻ സംസ്ഥാനങ്ങളിൽ നിരവധി പ്രളയ മുന്നറിയിപ്പുകൾ നിലനിൽക്കുന്നതായി അറിയിച്ചു. വിക്ടോറിയയുടെ വടക്കുകിഴക്കൻ, മധ്യ മേഖലകളിലാണ് പ്രധാനമായും മുന്നറിയിപ്പ്. ഓവൻസ്, ഗൗൾബേൺ, യേ, കിംഗ് എന്നീ നദികൾക്ക് സമീപപ്രദേശങ്ങളും ഇതിൽ ഉൾപ്പെടുന്നു. ന്യൂ സൗത്ത് വെയിൽസിലെ ഈഡൻ തീരത്ത് ഗെയിൽ മുന്നറിയിപ്പും, മക്വാരി, ഹണ്ടർ, ഇല്ലവാര, ബേറ്റ്മാൻ തീരങ്ങളിൽ ശക്തമായ കാറ്റിനുള്ള മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
മെൽബണിൽ വാരാന്ത്യത്തിൽ 24 മണിക്കൂറിനിടെ 24.4 മില്ലിമീറ്റർ മഴ ലഭിച്ചു. 2026ൽ ഇതുവരെ നഗരത്തിൽ രേഖപ്പെടുത്തിയ ഏറ്റവും മഴയേറിയ ദിവസമായിരുന്നു ഇത്. അഡിലെയ്‌ഡിൽ തിങ്കളാഴ്ച രാവിലെ 9 മണിവരെയുള്ള 24 മണിക്കൂറിൽ 26.4 മില്ലിമീറ്റർ മഴ ലഭിച്ചു. തണുത്തതും വരണ്ടതുമായ കാലാവസ്ഥ ഈ ആഴ്ചയുടെ ബാക്കി ദിവസങ്ങളിൽ ശക്തമാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. എന്നാൽ NSWയിലെയും വിക്ടോറിയയിലെയും ആൽപൈൻ മേഖലകളിൽ കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുള്ളതിനാൽ സ്കീയർമാരും സ്നോബോർഡർമാരും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.