സിഡ്‌നിയിൽ വാരാന്ത്യത്തിൽ മീൻപിടിക്കാൻ പോയ 82കാരനെ കാണാതായതിനെ തുടർന്ന് പൊലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചു. യൂയി ചുൽ സു എന്നയാളാണ് ഞായറാഴ്ച മറൂബ്ര ബീച്ചിലേക്ക് മീൻപിടിക്കാൻ പോയ ശേഷം വീട്ടിൽ തിരിച്ചെത്താതിരുന്നത്. തിങ്കളാഴ്ചയാണ് ഇയാളെ കാണാനില്ലെന്ന് റിപ്പോർട്ട് ചെയ്തത്. ഞായറാഴ്ച വൈകിട്ട് നാലുമണിയോടെ മറൈൻ പരേഡിന് സമീപമുള്ള ബോണ്ട്സ് ലുക്കൗട്ടിലാണ് സുവിനെ അവസാനമായി കണ്ടത്. കാണാതായ മത്സ്യത്തൊഴിലാളിയുടേതെന്ന് കരുതുന്ന ചില മീൻപിടിത്ത ഉപകരണങ്ങൾ പാറക്കെട്ടുകളിൽ നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഏഷ്യൻ വംശജനായ സുവിന് ഏകദേശം 160 സെന്റിമീറ്റർ ഉയരവും മെലിഞ്ഞ ശരീരപ്രകൃതിയുമാണുള്ളത്. വെള്ളയും ചാരനിറവും കലർന്ന മുടിയുള്ള ഇയാൾ അവസാനമായി നേവി നിറത്തിലുള്ള ജാക്കറ്റും പച്ച ട്രാക്ക് പാന്റ്സും കറുത്ത സ്‌നീക്കേഴ്സുമാണ് ധരിച്ചിരുന്നത്. ഈസ്റ്റേൺ ബീച്ചസ് പൊലീസ്, പോൾഎയർ, മറൈൻ കമാൻഡ് ഏരിയ എന്നിവയുടെ സഹായത്തോടെയാണ് വ്യാപക തിരച്ചിൽ നടത്തുന്നത്. സുവിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ക്രൈം സ്റ്റോപ്പേഴ്സുമായി 1800 333 000 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് പൊലീസ് അഭ്യർഥിച്ചു.