ഓസ്ട്രേലിയൻ നാഷണൽ ഇമാംസ് കൗൺസിൽ പ്രസിഡന്റ് ഷെയ്ഖ് ഷാദി അൽസുലൈമാൻ  
New South Wales

ഐസിസ് 'കൊലപട്ടികയിൽ' ഉൾപ്പെട്ടിരുന്നുവെന്ന് ഓസ്ട്രേലിയൻ ഇമാം

വെള്ളിയാഴ്ച നിശ്ചയിച്ചിരുന്ന ഹിയറിംഗിൽ ഹാജരാകേണ്ടി വന്നതിനെ തുടർന്ന് ജുമുഅ നമസ്കാരത്തിന് നേതൃത്വം നൽകാൻ കഴിയാത്ത സാഹചര്യം ഉണ്ടായതായി കമ്മീഷൻ ചൂണ്ടിക്കാട്ടി.

Safvana Jouhar

ഓസ്ട്രേലിയയിലെ യഹൂദവിരുദ്ധതയും സാമൂഹിക ഐക്യവും സംബന്ധിച്ച് അന്വേഷണം നടത്തുന്ന റോയൽ കമ്മീഷന് മുന്നിൽ മൊഴിനൽകിയ ഓസ്ട്രേലിയൻ നാഷണൽ ഇമാംസ് കൗൺസിൽ പ്രസിഡന്റ് ഷെയ്ഖ് ഷാദി അൽസുലൈമാൻ, മതസൗഹാർദത്തിനായി പ്രവർത്തിച്ചതിനെ തുടർന്ന് തീവ്രവാദ സംഘടനയായ ഐസിസിന്റെ "കൊലപട്ടികയിൽ" തന്റെ പേര് ഉൾപ്പെടുത്തിയിരുന്നുവെന്ന് വെളിപ്പെടുത്തി. വെള്ളിയാഴ്ച നിശ്ചയിച്ചിരുന്ന ഹിയറിംഗിൽ ഹാജരാകേണ്ടി വന്നതിനെ തുടർന്ന് ജുമുഅ നമസ്കാരത്തിന് നേതൃത്വം നൽകാൻ കഴിയാത്ത സാഹചര്യം ഉണ്ടായതായി കമ്മീഷൻ ചൂണ്ടിക്കാട്ടി. ഇക്കാര്യം പരിഗണിക്കാതിരുന്നത് പദ്ധതിയിടലിലെ പിഴവാണെന്ന് കമ്മീഷണർ വർജീനിയ ബെൽ ക്ഷമാപണം നടത്തി.

കമ്മീഷനോട് സംസാരിച്ച ഷെയ്ഖ് അൽസുലൈമാൻ, ലോകമെമ്പാടുമുള്ള 30 മതനേതാക്കളുടെ ഐസിസ് തയ്യാറാക്കിയ കൊലപട്ടികയിൽ തന്റെ പേരും ഉണ്ടായിരുന്നുവെന്ന് പറഞ്ഞു. ഐസിസിന് ഇസ്‌ലാമുമായി യാതൊരു ബന്ധവുമില്ലെന്നും അത് മനുഷ്യരാശിയുടെ ശത്രുവാണെന്നും അദ്ദേഹം വ്യക്തമാക്കി. "ഓസ്ട്രേലിയൻ നാഷണൽ ഇമാംസ് കൗൺസിലിന്റെയും എന്റെയും നിലപാട് വ്യക്തമാണ്. ഐസിസ് ഒരു ഭീകരവും അപകടകരവുമായ തീവ്രവാദ സംഘടനയാണ്. അതിന് ഇസ്‌ലാമുമായി യാതൊരു ബന്ധവുമില്ല. അവർ മനുഷ്യരാശിയുടെ മുഴുവൻ ശത്രുക്കളാണ്; മുസ്ലിംകളുടെയും ശത്രുവാണ്," അദ്ദേഹം മൊഴിനൽകി. മതങ്ങൾ തമ്മിലുള്ള പരസ്പര ബഹുമാനവും സാമൂഹിക ഐക്യവും ശക്തിപ്പെടുത്താൻ താൻ വർഷങ്ങളായി പ്രവർത്തിച്ചുവരികയാണെന്നും ഷെയ്ഖ് അൽസുലൈമാൻ കമ്മീഷനോട് പറഞ്ഞു.

SCROLL FOR NEXT