health and Community Services Union (HACSU)
Australia

കുപ്പി ഒന്നിന് 20 സെന്റ്; കണ്ടെയ്‌നർ റീഫണ്ട് തുക ഇരട്ടിയാക്കാൻ ദേശീയ ക്യാമ്പയിൻ

ടാസ്മാനിയയിലെ 'റീസൈക്കിൾ റിവാർഡ്‌സ്' (Recycle Rewards) പദ്ധതി ആരംഭിച്ച് 11 മാസം പിന്നിടുമ്പോൾ 10 കോടിയിലധികം കണ്ടെയ്‌നറുകൾ തിരികെ ലഭിച്ചിട്ടുണ്ട്.

Elizabath Joseph

ഹോബാർട്ട്: ഓസ്‌ട്രേലിയയിലെ പാനീയ കുപ്പികൾക്കും കാനുകൾക്കും നിലവിൽ ലഭിക്കുന്ന 10 സെന്റ് റീഫണ്ട് തുക 20 സെന്റായി വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് '20 സെന്റ്‌സ് മേക്‌സ് സെൻസ്' (20 Cents Makes Sense) എന്ന പേരിൽ ദേശീയ ക്യാമ്പയിൻ ആരംഭിച്ചു. പാക്കേജിംഗ് കമ്പനിയായ പാക്ട് ഗ്രൂപ്പും (Pact Group) വിവിധ പരിസ്ഥിതി സംഘടനകളും ചേർന്നാണ് ഈ നീക്കത്തിന് പിന്നിൽ. പണപ്പെരുപ്പം കാരണം 10 സെന്റ് എന്ന തുകയുടെ മൂല്യം ഇപ്പോൾ ഏകദേശം 6.5 സെന്റായി കുറഞ്ഞെന്നും അതിനാൽ ഇത് ജനങ്ങളെ റീസൈക്ലിംഗിന് പ്രേരിപ്പിക്കാൻ പര്യാപ്തമല്ലെന്നുമാണ് ഇവരുടെ വാദം.

ഓസ്‌ട്രേലിയയിൽ നിലവിൽ കണ്ടെയ്‌നറുകൾ തിരികെ നൽകുന്നതിന്റെ ശരാശരി നിരക്ക് 68 ശതമാനം മാത്രമാണ്. എന്നാൽ ഏകദേശം 40 സെന്റ് റീഫണ്ട് നൽകുന്ന ജർമ്മനിയിൽ ഇത് 90 ശതമാനത്തിന് മുകളിലാണ്. പ്രതിവർഷം ഏകദേശം 423 കോടി കണ്ടെയ്‌നറുകൾ ഓസ്‌ട്രേലിയയിൽ മണ്ണിലും കടലിലും അടിഞ്ഞുകൂടുന്നുണ്ടെന്നാണ് കണക്ക്. റീഫണ്ട് തുക വർദ്ധിപ്പിക്കുന്നത് വഴി റീസൈക്ലിംഗ് നിരക്ക് ഉയർത്താനും സാധാരണക്കാർക്കും ചാരിറ്റി ഗ്രൂപ്പുകൾക്കും കൂടുതൽ വരുമാനം ഉറപ്പാക്കാനും സാധിക്കുമെന്ന് ക്യാമ്പയിന് നേതൃത്വം നൽകുന്നവർ ചൂണ്ടിക്കാട്ടുന്നു. റെഡ്ബ്രിഡ്ജ് (Redbridge) നടത്തിയ സർവേയിൽ 85 ശതമാനം ഓസ്‌ട്രേലിയക്കാരും ഈ വർദ്ധനവിനെ പിന്തുണയ്ക്കുന്നുണ്ട്.

ടാസ്മാനിയയിലെ 'റീസൈക്കിൾ റിവാർഡ്‌സ്' (Recycle Rewards) പദ്ധതി ആരംഭിച്ച് 11 മാസം പിന്നിടുമ്പോൾ 10 കോടിയിലധികം കണ്ടെയ്‌നറുകൾ തിരികെ ലഭിച്ചിട്ടുണ്ട്. ഇതിലൂടെ 10 മില്യൺ ഡോളറാണ് കമ്മ്യൂണിറ്റികളിലേക്ക് തിരികെയെത്തിയത്. 2025 മെയ് മാസത്തിൽ ആരംഭിച്ച പദ്ധതിയെ ടാസ്മാനിയക്കാർ ആവേശത്തോടെയാണ് സ്വീകരിച്ചതെന്ന് പരിസ്ഥിതി മന്ത്രി മഡലീൻ ഒഗിൽവി പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളും ഒരേസമയം റീഫണ്ട് തുക വർദ്ധിപ്പിക്കാനും പണപ്പെരുപ്പത്തിന് അനുസൃതമായി ഈ തുക പരിഷ്കരിക്കാനും ക്യാമ്പയിൻ സർക്കാരുകളോട് ആവശ്യപ്പെടുന്നു.

SCROLL FOR NEXT