Australia  Srikant Sahoo, Unsplash
Australia

ഓസ്ട്രേലിയയിലേക്ക് ഖലിസ്ഥാൻ ശ്രദ്ധ മാറുന്നു; കാനഡയിലും യുകെയിലും കടുത്ത നടപടികൾ

ഖലിസ്ഥാൻ അനുകൂല സംഘടനകൾ അവരുടെ വിഭവങ്ങളും പ്രവർത്തനങ്ങളും കൂടുതലായി ഓസ്ട്രേലിയയിലേക്ക് മാറ്റുന്നുവെന്നാണ് കണ്ടെത്തൽ.

Elizabath Joseph

കാനഡയിലും യുണൈറ്റഡ് കിംഗ്ഡത്തിലും നിയന്ത്രണങ്ങൾ ശക്തമായതോടെ ഖലിസ്ഥാൻ പ്രസ്ഥാനത്തിന്റെ പ്രധാന ശ്രദ്ധ ഓസ്ട്രേലിയയിലേക്ക് മാറുന്നതായി ഇന്റലിജൻസ് ഏജൻസികളുടെ മുന്നറിയിപ്പ്.

സുരക്ഷാ ഏജൻസികളുടെ വിലയിരുത്തലിൽ, കാനഡയിലും യുകെയിലും ഖലിസ്ഥാൻ പ്രവർത്തനങ്ങൾ കുറയുന്നുണ്ടെങ്കിലും, കഴിഞ്ഞ മാസങ്ങളിൽ ഓസ്ട്രേലിയയിൽ ഇത് കുത്തനെ വർധിച്ചിട്ടുണ്ട്. ഖലിസ്ഥാൻ അനുകൂല സംഘടനകൾ അവരുടെ വിഭവങ്ങളും പ്രവർത്തനങ്ങളും കൂടുതലായി ഓസ്ട്രേലിയയിലേക്ക് മാറ്റുന്നുവെന്നാണ് കണ്ടെത്തൽ.

മുൻപും ഓസ്ട്രേലിയയിൽ ഖലിസ്ഥാൻ റഫറണ്ടങ്ങൾ നടന്നിട്ടുണ്ടെങ്കിലും, അടുത്തകാലത്ത് പ്രവർത്തനങ്ങളുടെ വ്യാപ്തി വലിയ തോതിൽ ഉയർന്നിട്ടുണ്ട്. ഇന്ത്യ വിരുദ്ധ ഗ്രാഫിറ്റികളും പൊതുമുതൽ നശിപ്പിക്കുന്ന സംഭവങ്ങളും വർധിച്ചതോടെ ഗുരുതരമായ ആശങ്കകൾ ഉയർന്നിരിക്കുകയാണ്.

‘സിഖ്സ് ഫോർ ജസ്റ്റിസ്’ (SFJ) പോലുള്ള സംഘടനകളുടെ സോഷ്യൽ മീഡിയ പ്രചാരണങ്ങളും ഇപ്പോൾ പ്രധാനമായും ഓസ്ട്രേലിയയെ കേന്ദ്രീകരിച്ചാണ് നടക്കുന്നത്. ഇന്ത്യക്കാർക്കെതിരെ ആക്രമണങ്ങൾ നടത്താൻ ആഹ്വാനം ചെയ്യുന്ന പോസ്റ്റുകൾ നിരന്തരം പ്രത്യക്ഷപ്പെടുന്നതായും ഉദ്യോഗസ്ഥർ പറയുന്നു.

ഇന്ത്യ വിരുദ്ധവും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരുമായ മുദ്രാവാക്യങ്ങൾ ഉയർത്താനുള്ള ആഹ്വാനങ്ങളും വ്യാപകമാണ്. ഖലിസ്ഥാൻ ശ്രദ്ധ ഓസ്ട്രേലിയയിലേക്ക് തിരിച്ചതെന്നത് ഉദ്ദേശപൂർവമാണെന്ന് ഒരു ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

ഖലിസ്ഥാൻ പ്രവർത്തനങ്ങളെക്കുറിച്ച് ഇന്ത്യ കാനഡയെയും യുകെയെയും നേരത്തെ അറിയിച്ചിരുന്നു. ഇരുരാജ്യങ്ങളും പ്രശ്നം അംഗീകരിക്കുകയും ഇന്ത്യയുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. ഇതിന്റെ ഭാഗമായാണ് അവിടങ്ങളിൽ ചില നിയന്ത്രണ നടപടികൾ അടുത്തിടെ ഉണ്ടായത്. ഇതോടെ പ്രസ്ഥാനത്തിന്റെ ശ്രദ്ധ ഓസ്ട്രേലിയയിലേക്ക് മാറിയെന്നാണ് വിലയിരുത്തൽ.

ജൂലൈ, ഓഗസ്റ്റ്, ഡിസംബർ മാസങ്ങളിൽ ഓസ്ട്രേലിയയിൽ ഖലിസ്ഥാൻ അനുകൂല പ്രകടനങ്ങൾ തുറന്നുവെച്ച് നടന്നതായി റിപ്പോർട്ടുണ്ട്. ഖലിസ്ഥാൻ പതാകകൾ ഉയർത്തുകയും ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്ത സംഭവങ്ങൾ ഇന്ത്യൻ പ്രവാസി സമൂഹത്തിൽ ശക്തമായ പ്രതിഷേധം സൃഷ്ടിച്ചു.

ചില പ്രതിഷേധങ്ങളിൽ ഇന്ത്യൻ ദേശീയ പതാക കാൽക്കീഴിലാക്കുകയും കീറുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. ഇത്തരം ദൃശ്യങ്ങൾ SFJ വ്യാപകമായി പ്രചരിപ്പിക്കുന്നുവെന്നും, ഇതിലൂടെ പ്രകോപനം സൃഷ്ടിക്കാനാണ് ശ്രമമെന്നും ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ കാനഡയിലെയും യുകെയിലെയും സാഹചര്യങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഓസ്ട്രേലിയയിൽ ഇന്ത്യൻ പ്രവാസികൾ ശക്തമായ എതിർപ്പ് ഉയർത്തുന്നുണ്ട്.

ഓസ്ട്രേലിയയിൽ ഏകദേശം എട്ട് ലക്ഷം ഇന്ത്യക്കാർ താമസിക്കുന്നതിനാൽ, ഇവിടം ഖലിസ്ഥാൻ അനുകൂലർക്കുള്ള പ്രധാന ലക്ഷ്യമാണെന്നും ഉദ്യോഗസ്ഥർ പറയുന്നു. സ്വതന്ത്ര അഭിപ്രായപ്രകടനത്തിന് നൽകുന്ന പ്രാധാന്യം ദുരുപയോഗം ചെയ്താണ് ഇവർ പ്രതിഷേധങ്ങളും വിദ്വേഷ മുദ്രാവാക്യങ്ങളും നടത്തുന്നതെന്നും വിലയിരുത്തൽ.

ഓസ്ട്രേലിയൻ സർക്കാർ കൂടുതൽ കർശനമായ നിലപാട് സ്വീകരിക്കണമെന്ന് സുരക്ഷാ ഏജൻസികൾ ആവശ്യപ്പെടുന്നു. വൈകിയാൽ സ്ഥിതി നിയന്ത്രണാതീതമാകുമെന്ന മുന്നറിയിപ്പുമുണ്ട്.

“സ്വതന്ത്ര അഭിപ്രായപ്രകടനം ഞങ്ങൾ സംരക്ഷിക്കും. എന്നാൽ അക്രമത്തിനും പ്രകോപനത്തിനും വ്യക്തമായ പരിധികളുണ്ട്. ഈ വിഷയങ്ങളിൽ ഇന്ത്യയുമായി ഞങ്ങൾ തുടർച്ചയായി ഇടപഴകുന്നുണ്ട്, ഓസ്ട്രേലിയൻ വിദേശകാര്യ മന്ത്രി പെനി വോങ് പറഞ്ഞു.

SCROLL FOR NEXT