Reuters: Loren Elliott
ന്യൂസിലൻഡ് മുൻ പ്രധാനമന്ത്രി ജസീന്ത ആർഡൻ ഓസ്‌ട്രേലിയയിലേക്ക് താമസം മാറുന്നു. സിഡ്‌നിയിലെ നോർത്തേൺ ബീച്ചസ് മേഖലയിൽ ജസീന്തയും ഭർത്താവ് ക്ലാർക്ക് ഗേഫോർഡും വീട് അന്വേഷിക്കുന്നതായി ഓസ്‌ട്രേലിയൻ റിയൽ എസ്റ്റേറ്റ് വെബ്‌സൈറ്റുകൾ റിപ്പോർട്ട് ചെയ്തു. സിഡ്‌നിയിലെ കേൾ കേൾ (Curl Curl), ഫ്രഷ് വാട്ടർ (Freshwater) എന്നീ ആഡംബര പ്രദേശങ്ങളിലാണ് ഇവർ വീട് നോക്കുന്നത്. ഈ പ്രദേശങ്ങളിൽ ശരാശരി വീട് വില ഏകദേശം 4 മില്യൺ ഡോളറിന് മുകളിലാണ്.
ജസീന്തയുടെ വക്താവ് ഈ വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി യാത്രകളിലായിരുന്ന കുടുംബം ഇപ്പോൾ താൽക്കാലികമായി ഓസ്‌ട്രേലിയയിൽ തങ്ങാൻ തീരുമാനിക്കുകയായിരുന്നു. ഓസ്‌ട്രേലിയയിൽ ജോലി സംബന്ധമായ ആവശ്യങ്ങൾ ഉള്ളതിനൊപ്പം തന്നെ സ്വന്തം നാടായ ന്യൂസിലൻഡിലേക്ക് എളുപ്പത്തിൽ പോകാൻ സാധിക്കും എന്നതും ഈ തീരുമാനത്തിന് പിന്നിലുണ്ട്. ഇതുവരെ അമേരിക്കയിൽ ഹാർവാർഡ് സർവകലാശാലയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു വരികയായിരുന്നു ഇവർ.
ഭർത്താവിനും ഏഴ് വയസ്സുകാരിയായ മകൾ നീവിനുമൊപ്പമാണ് ജസീന്ത ഓസ്‌ട്രേലിയയിലേക്ക് മാറുന്നത്. ഹാർവാർഡിന് പുറമെ ഓക്‌സ്‌ഫോർഡ് സർവകലാശാലയുടെ ബ്ലാവറ്റ്‌നിക് സ്‌കൂൾ ഓഫ് ഗവൺമെന്റിലും ജസീന്ത വിശിഷ്ടാംഗമായി പ്രവർത്തിക്കുന്നുണ്ട്. കൂടാതെ പ്രിൻസ് വില്യംസിന്റെ 'എർത്ത്‌ഷോട്ട് പ്രൈസ്' ട്രസ്റ്റിയായും അവർ സേവനമനുഷ്ഠിക്കുന്നു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ അവരുടെ ആത്മകഥയായ 'എ ഡിഫറന്റ് കൈൻഡ് ഓഫ് പവർ' ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.