സിഡ്‌നി: ഓസ്‌ട്രേലിയയിൽ വീടുകൾക്ക് കടുത്ത ക്ഷാമം നേരിടുമ്പോഴും രാജ്യത്തെ ലക്ഷക്കണക്കിന് വീടുകളിലായി ഏകദേശം 1.3 കോടി കിടപ്പുമുറികൾ ഉപയോഗശൂന്യമായി കിടക്കുന്നുണ്ടെന്ന് മുൻ കോമൺവെൽത്ത് ബാങ്ക് ചീഫ് ഇക്കണോമിസ്റ്റ് മൈക്കൽ ബ്ലൈത്ത്. പ്രായമായവർ മക്കൾ പോയ ശേഷവും വലിയ വീടുകളിൽ ഒറ്റയ്ക്ക് കഴിയുന്നതാണ് ഇതിന് കാരണം. ഇവർക്ക് തങ്ങളുടെ വലിയ വീടുകൾ വിറ്റ് ചെറിയ സൗകര്യങ്ങളിലേക്ക് മാറാൻ (Downsizing) സഹായകരമായ പദ്ധതികൾ സർക്കാർ ആവിഷ്കരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
എസ്.ബി.എസ് ഇൻസൈറ്റ് (SBS Insight) പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഈ കണക്കുകൾ നിരത്തിയത്. ഏകദേശം 20 ലക്ഷത്തോളം മുതിർന്ന പൗരന്മാർ വീട് മാറുന്നതിനെക്കുറിച്ച് ചിന്തിക്കുന്നുണ്ടെങ്കിലും സ്റ്റാമ്പ് ഡ്യൂട്ടി പോലെയുള്ള സാമ്പത്തിക ബാധ്യതകളും അനുയോജ്യമായ ചെറിയ വീടുകളുടെ കുറവും അവരെ പിന്നോട്ട് വലിക്കുന്നു. ആദ്യമായി വീട് വാങ്ങുന്നവർക്ക് നൽകുന്ന 'ഫസ്റ്റ് ഹോം ബയർ സ്കീം' പോലെ, പ്രായമായവർക്ക് അവസാനമായി ഒരു വീട് വാങ്ങാൻ സഹായിക്കുന്ന 'ലാസ്റ്റ് ഹോം ബയർ സ്കീം' നടപ്പിലാക്കിയാൽ വിപണിയിൽ കൂടുതൽ വലിയ വീടുകൾ ലഭ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു.
സാമ്പത്തിക ബാധ്യത: വീട് മാറുമ്പോൾ നൽകേണ്ടി വരുന്ന ഉയർന്ന സ്റ്റാമ്പ് ഡ്യൂട്ടി പലരെയും പിന്തിരിപ്പിക്കുന്നു. സൗത്ത് ഓസ്‌ട്രേലിയയിൽ ഇത് ഒഴിവാക്കിയത് മാതൃകാപരമായ നീക്കമാണെന്ന് ബ്ലൈത്ത് പറഞ്ഞു.
അനുയോജ്യമായ വീടുകളുടെ കുറവ്: വയോജനങ്ങൾ ആഗ്രഹിക്കുന്നത് ചെറിയ രണ്ട് റൂം ഫ്ലാറ്റുകളല്ല, മറിച്ച് കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കാനും തങ്ങളുടെ യാത്രാ വാഹനങ്ങൾ (Caravans) പാർക്ക് ചെയ്യാനും സൗകര്യമുള്ള 'റൈറ്റ്-സൈസ്' വീടുകളാണ്.
55 വയസ്സിന് മുകളിലുള്ളവർക്ക് വീട് വിറ്റ് ലഭിക്കുന്ന തുകയിൽ നിന്ന് 3 ലക്ഷം ഡോളർ വരെ (ദമ്പതികൾക്ക് 6 ലക്ഷം) സൂപ്പർ ഫണ്ടിലേക്ക് നിക്ഷേപിക്കാവുന്ന പദ്ധതി നിലവിലുണ്ടെങ്കിലും വളരെ കുറച്ചുപേർ മാത്രമേ ഇത് പ്രയോജനപ്പെടുത്തുന്നുള്ളൂ.
വയോജനങ്ങൾ അവരുടെ വലിയ വീടുകൾ വിറ്റ് സൗകര്യപ്രദമായ ഇടങ്ങളിലേക്ക് മാറുന്നത് വഴി യുവാക്കളായ ദമ്പതികൾക്കും കുടുംബങ്ങൾക്കും കൂടുതൽ വീടുകൾ വിപണിയിൽ ലഭ്യമാകുമെന്നും ഇത് ഭവന പ്രതിസന്ധിക്ക് വലിയൊരളവ് ആശ്വാസമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.