അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പ് സെമി ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ 27 റൺസിന് പരാജയപ്പെടുത്തി ഇംഗ്ലണ്ട് ഫൈനലിൽ പ്രവേശിച്ചു. സിംബാബ്‌വെയിലെ ബുലവായോയിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ഒല്ലി പീക്കിന്റെ (100) വീരോചിതമായ സെഞ്ചുറി പാഴായി.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ക്യാപ്റ്റൻ തോമസ് റീവിന്റെ (110) മികവിൽ 7 വിക്കറ്റ് നഷ്ടത്തിൽ 277 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ ഓസ്‌ട്രേലിയ 47.3 ഓവറിൽ 250 റൺസിന് എല്ലാവരും പുറത്തായി.
കാലിന് പേശിവലിവ് (Cramp) അനുഭവപ്പെട്ടിട്ടും ക്രീസിൽ ഉറച്ചുനിന്ന ഒല്ലി പീക്ക് 85 പന്തിൽ നിന്നാണ് സെഞ്ചുറി പൂർത്തിയാക്കിയത്. ഒരു ഘട്ടത്തിൽ 30 പന്തിൽ 54 റൺസ് വേണമെന്നിരിക്കെ, പീക്ക് ഒരോവറിൽ 22 റൺസ് അടിച്ചുകൂട്ടി ഓസ്‌ട്രേലിയയ്ക്ക് ജയപ്രതീക്ഷ നൽകിയിരുന്നു. എന്നാൽ മറ്റു ബാറ്റ്സ്മാൻമാരുടെ പിന്തുണ ലഭിക്കാത്തത് തിരിച്ചടിയായി. പീക്ക് പുറത്തായതോടെ ഓസ്‌ട്രേലിയയുടെ പോരാട്ടം അവസാനിച്ചു.
ഇംഗ്ലണ്ടിനായി സെബാസ്റ്റ്യൻ മോർഗൻ, ജയിംസ് മിന്റോ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഫെബ്രുവരി 6-ന് നടക്കുന്ന ഫൈനലിൽ ഇംഗ്ലണ്ട് ഇന്ത്യ-അഫ്ഗാനിസ്ഥാൻ സെമി വിജയികളെ നേരിടും.