ദുബായ്: ആയിരക്കണക്കിന് കിലോമീറ്ററുകൾക്കപ്പുറം ഓസ്‌ട്രേലിയയിൽ നിന്ന് ലഭിച്ച അടിയന്തര ഫോൺ സന്ദേശത്തെത്തുടർന്ന് ദുബായിൽ അതീവ ഗുരുതരാവസ്ഥയിലായ യുവതിയെ രക്ഷിച്ച് ദുബായ് പോലീസ്. ആത്മഹത്യാ സാധ്യത മുൻനിർത്തി ഓസ്‌ട്രേലിയയിലുള്ള പിതാവിൽ നിന്ന് ലഭിച്ച മുന്നറിയിപ്പാണ് മണിക്കൂറുകൾ നീണ്ട കൃത്യമായ തെരച്ചിലിനൊടുവിൽ യുവതിയുടെ ജീവൻ രക്ഷിക്കാൻ പോലീസിന് തുണയായത്. ദുബായ് പോലീസ് ആൻഡ് പബ്ലിക് സെക്യൂരിറ്റി ഡെപ്യൂട്ടി ചെയർമാൻ ലഫ്റ്റനന്റ് ജനറൽ ദാഹി ഖൽഫാൻ തമീം രചിച്ച പുസ്തകത്തിലാണ് ആധുനിക സാങ്കേതികവിദ്യയും സമയോചിത ഇടപെടലും ചേർന്ന ഈ രക്ഷാപ്രവർത്തനം വെളിപ്പെടുത്തിയിട്ടുള്ളത്.
യുവതി ഫോൺ എടുക്കാതിരുന്നതിനെ തുടർന്ന് മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ആദ്യം കണ്ടെത്താനായില്ല. തുടർന്ന് ഓസ്‌ട്രേലിയയിലുള്ള പിതാവിൽ നിന്ന് യുവതിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ മെസ്സേജിംഗ് ആപ്പ് വഴി വരുത്തി പോലീസ് പട്രോളിംഗ് സംഘങ്ങൾക്ക് കൈമാറി. ഈ ചിത്രങ്ങൾ തിരിച്ചറിഞ്ഞ കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അപ്പാർട്ട്‌മെന്റിൽ പ്രവേശിച്ചത്. ഗുളികകൾ അമിതമായി കഴിച്ച് ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ യുവതിക്ക് അടിയന്തര പ്രഥമശുശ്രൂഷ നൽകുകയും റാഷിദ് ആശുപത്രിയിലെത്തിച്ച് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കുകയും ചെയ്തു. വിദേശ രാജ്യങ്ങളിൽ നിന്നുള്ള അടിയന്തര സന്ദേശങ്ങളോട് പോലും ദുബായ് പോലീസിന്റെ കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ എത്രത്തോളം കൃത്യതയോടെ പ്രതികരിക്കുന്നു എന്നതിന്റെ തെളിവാണ് ഈ രക്ഷാപ്രവർത്തനം.