ഓസ്‌ട്രേലിയ വിദ്യാർത്ഥി-വിസ തട്ടിപ്പ്, മുന്നറിയിപ്പ് Amber Weir/ Unsplash
Australia

വിദ്യാർത്ഥി-വിസ തട്ടിപ്പ്; പരിശോധനകളെക്കുറിച്ച് സർവകലാശാലകൾക്ക് ഓസ്ട്രേലിയയുടെ മുന്നറിയിപ്പ്

ദുർബലമായ പ്രവേശന പരിശോധനകൾ അന്താരാഷ്ട്ര വിദ്യാഭ്യാസ മേഖലയുടെ വിശ്വാസ്യതയെ ദോഷകരമായി ബാധിക്കുമെന്ന് മുന്നറിയിപ്പിൽ

Elizabath Joseph

ഓസ്‌ട്രേലിയയിൽ വർദ്ധിച്ചുവരുന്ന വിദ്യാർത്ഥി-വിസ തട്ടിപ്പിനെത്തുടർന്ന് ഓസ്‌ട്രേലിയയുടെ ആഭ്യന്തര വകുപ്പ് (DHA) പുതിയ സ്റ്റുഡന്റ് വിസ ഇന്റഗ്രിറ്റി അലേർട്ട് പുറപ്പെടുവിച്ചു, ദുർബലമായ പ്രവേശന പരിശോധനകൾ രാജ്യത്തെ അന്താരാഷ്ട്ര വിദ്യാഭ്യാസ മേഖലയുടെ വിശ്വാസ്യതയെ ദോഷകരമായി ബാധിക്കുമെന്ന് മുന്നറിയിപ്പിൽ പറയുന്നു.

പാസ്പോർട്ട് വിവരങ്ങൾ വ്യാജമായി ഉപയോഗിച്ച് ചില അപേക്ഷകർ പഠനസ്ഥാപനങ്ങളിൽ നിന്ന് Confirmation of Enrolment (CoE) നേടാൻ ശ്രമിച്ച സംഭവങ്ങൾ ആഭ്യന്തര വകുപ്പ് ചൂണ്ടിക്കാട്ടുന്നു. പ്രമുഖ ഗ്രൂപ്പ് ഓഫ് എയ്റ്റ് സർവകലാശാലകളിലും ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്തു. യൂണിവേഴ്സിറ്റി ഓഫ് മെൽബൺ, യൂണിവേഴ്സിറ്റി ഓഫ് സിഡ്നി, ഓസ്‌ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റി എന്നിവ ഉൾപ്പെടുന്ന ഈ ഗ്രൂപ്പ് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്. ഇത്തരം ശ്രമങ്ങൾ സ്റ്റുഡന്റ് വീസ പ്രോഗ്രാമിന്റെ സമഗ്രതയെ ബാധിക്കുന്നതാണെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

ഇതിനിടെ, ചില വിദേശ ഇടനിലക്കാരർ ഓസ്‌ട്രേലിയയുടെ പുതുക്കിയ Evidence Level (EL) ഫ്രെയിംവർക്ക് തെറ്റായി വ്യാഖ്യാനിച്ചുകൊണ്ട്, 2025 സെപ്റ്റംബർ മാറ്റങ്ങൾ വീസകൾ കൂടുതൽ എളുപ്പമാക്കും എന്ന് തെറ്റായ അവകാശവാദങ്ങൾ ഉയർത്തുന്നുവെന്ന റിപ്പോർട്ടുകളുമുണ്ട്. ഓസ്‌ട്രേലിയയുടെ പുതിയ എവിഡൻസ് ലെവൽ (EL)സിസ്റ്റം പ്രകാരം രാജ്യങ്ങൾ അവരുടെ റിസ്‌ക് നിലയെ അടിസ്ഥാനമാക്കി വർഗ്ഗീകരിക്കപ്പെടുകയും, സമർപ്പിക്കേണ്ട രേഖകള്‍അതനുസരിച്ച് തീരുമാനിക്കപ്പെടുകയും ചെയ്യുന്നു. ഇപ്പോള്‍ ഇന്ത്യയും ചൈനയും എവിഡൻസ് ലെവൽ 2 (മിതമായ റിസ്‌ക്) വിഭാഗത്തിലാണ്.

EL സിസ്റ്റം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വം കുറക്കുന്നതല്ലെന്നും, തിരിച്ചറിയൽ, ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം, സാമ്പത്തിക രേഖകൾ എന്നിവ കർശനമായി പരിശോധിക്കാനുള്ള ബാധ്യത തുടരുന്നുവെന്നും DHA വ്യക്തമാക്കി. ദക്ഷിണേഷ്യൻ പ്രദേശത്ത് സമഗ്രതാ പ്രശ്നങ്ങൾ വേഗത്തിൽ ഉയരുന്നതായി അലർട്ട് മുന്നറിയിപ്പിക്കുന്നു. അപേക്ഷകളുടെ വർധനവും രേഖാ ക്രമക്കേടുകളുടെ കണ്ടെത്തലും കാരണം ഇന്ത്യ അടുത്ത നിരീക്ഷണത്തിലേക്ക് ഉയർത്തപ്പെട്ട മാർക്കറ്റാണെന്ന് ഓസ്‌ട്രേലിയയിലെ വിദ്യാഭ്യാസ ഉപദേഷ്ടാക്കൾ പറയുന്നു.

തെറ്റായ രേഖകൾ അടിസ്ഥാനമാക്കിയുള്ള അഡ്മിഷൻ ഇടപാടുകൾ വീസ നിരസിക്കൽ, പ്രോസസ്സിംഗ് താമസം, വീസ റദ്ദാക്കൽ, കോഴ്‌സ് നിർത്തിവെക്കൽ, പ്രൊവൈഡർ–ഹോപ്പിംഗ് എന്നിവയ്ക്ക് കാരണമാകുമെന്ന് ആഭ്യന്തരവകുപ്പ് മുന്നറിയിപ്പിൽ പറഞ്ഞു. ഇത് സ്ഥാപനങ്ങളുടെ അംഗീകാരം, റിക്രൂട്ട്മെന്റ് ശേഷി എന്നിവയും പ്രതികൂലമായി ബാധിക്കും.

അതേ സമയം, ഇന്ത്യയിലെ ഓസ്‌ട്രേലിയൻ ഹൈക്കമ്മീഷൻ, മറ്റ് അന്താരാഷ്ട്ര പങ്കാളികളോടൊപ്പം, അന്താരാഷ്ട്ര തട്ടിപ്പ് അവബോധ വാരത്തിൽ (16–22 നവംബർ 2025) വിസ തട്ടിപ്പുകളെക്കുറിച്ച് ബോധവത്കരണം ശക്തമാക്കിയിട്ടുണ്ട്

2025 ജനുവരി–സെപ്റ്റംബർ കാലയളവിൽ ഓസ്‌ട്രേലിയയിൽ 8.21 ലക്ഷം അന്താരാഷ്ട്ര വിദ്യാർത്ഥികളാണ് പഠിച്ചത്. ചൈന 1.89 ലക്ഷം വിദ്യാർത്ഥികളുമായി ഒന്നാമതും ഇന്ത്യ 1.40 ലക്ഷം വിദ്യാർത്ഥികളുമായി രണ്ടാമതുമാണ്. ഇവരിൽ 30,239 പേർ പുതുതായി ചേർന്നവരാണ്.

SCROLL FOR NEXT