Australia

സോക്കറൂസിന്റെ തോൽവിക്ക് പിന്നാലെ പരിശീലകൻ പോപോവിച്ചിനെതിരെ വിമർശനം ശക്തം

മത്സരശേഷം പരിശീലകൻ ടോണി പോപോവിച്ച് തന്റെ ആദ്യ ഇലവൻ തിരഞ്ഞെടുപ്പിൽ പിഴവുണ്ടായെന്ന് പരോക്ഷമായി സമ്മതിക്കുകയും കൂടുതൽ മാറ്റങ്ങൾ വരുത്തേണ്ടിയിരുന്നുവെന്ന് പറയുകയും ചെയ്തു.

Safvana Jouhar

2026 ഫിഫ ലോകകപ്പിൽ അമേരിക്കയ്‌ക്കെതിരായ മത്സരത്തിൽ ഓസ്ട്രേലിയയുടെ ടീം തിരഞ്ഞെടുപ്പ് വലിയ പിഴവായിരുന്നുവെന്ന് മുൻ സോക്കറൂസ് താരങ്ങളായ മാർക്ക് ഷ്വാർസറും റോബി സ്ലേറ്ററും വിമർശിച്ചു. യുവതാരങ്ങളായ നെസ്റ്ററി ഇറങ്കുണ്ടയെയും കോൺർ മെറ്റ്‌കാൽഫിനെയും ആദ്യ ഇലവനിൽ ഉൾപ്പെടുത്താതിരുന്നതാണ് ടീമിന്റെ തോൽവിക്ക് കാരണമായതെന്ന് ഇരുവരും അഭിപ്രായപ്പെട്ടു.

ടർക്കിക്കെതിരായ 2-0 വിജയത്തിൽ ഗോൾ നേടിയ ഇറങ്കുണ്ടയും മെറ്റ്‌കാൽഫും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നുവെങ്കിലും അമേരിക്കയ്‌ക്കെതിരായ മത്സരത്തിൽ ഇരുവരെയും ബെഞ്ചിലിരുത്തിയിരുന്നു. മത്സരശേഷം പരിശീലകൻ ടോണി പോപോവിച്ച് തന്റെ ആദ്യ ഇലവൻ തിരഞ്ഞെടുപ്പിൽ പിഴവുണ്ടായെന്ന് പരോക്ഷമായി സമ്മതിക്കുകയും കൂടുതൽ മാറ്റങ്ങൾ വരുത്തേണ്ടിയിരുന്നുവെന്ന് പറയുകയും ചെയ്തു. “രണ്ട് ഗോൾ സ്കോറർമാരെ അടുത്ത മത്സരത്തിൽ പുറത്തിരുത്തുന്നത് എന്റെ ഫുട്ബോൾ ജീവിതത്തിൽ കണ്ടിട്ടില്ല. അതിൽ ഒരാൾ മാൻ ഓഫ് ദ മാച്ചുമായിരുന്നു,” എന്ന് റോബി സ്ലേറ്റർ പ്രതികരിച്ചു. മാത്ത്യു ലെക്കിയെയും നിഷാൻ വെലുപ്പിള്ളയെയും ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയ തീരുമാനം തെറ്റായിരുന്നുവെന്നും അദ്ദേഹം വിമർശിച്ചു.

അതേസമയം, ഗ്രൂപ്പ് ഡിയിലെ മറ്റൊരു മത്സരത്തിൽ പരാഗ്വേ 10 പേരുമായി കളിച്ചിട്ടും ടർക്കിയെ പരാജയപ്പെടുത്തിയതോടെ ഓസ്ട്രേലിയക്ക് ആശ്വാസമായി. ഈ ഫലത്തോടെ ടർക്കി പുറത്താകുകയും സോക്കറൂസിന് അവസാന ഗ്രൂപ്പ് മത്സരത്തിൽ സമനില നേടിയാൽ പോലും പ്രീക്വാർട്ടർ (റൗണ്ട് ഓഫ് 32) യോഗ്യത ഉറപ്പാക്കാനാകുന്ന സാഹചര്യമാണ് ഉണ്ടായത്. അതേസമയം പരാഗ്വേയുടെ പ്രധാന താരം മിഗ്വേൽ അൽമിറോൺ ചുവപ്പ് കാർഡിനെ തുടർന്ന് ഓസ്ട്രേലിയക്കെതിരായ അടുത്ത മത്സരം നഷ്ടമാകുന്നതും സോക്കറൂസിന് അനുകൂല ഘടകമാണ്. എന്നിരുന്നാലും, ഗ്രൂപ്പിലെ ഒന്നാം സ്ഥാനം സ്വന്തമാക്കാനുള്ള മികച്ച അവസരം അമേരിക്കയ്‌ക്കെതിരായ മത്സരത്തിൽ നഷ്ടപ്പെടുത്തിയതിൽ ഓസ്ട്രേലിയൻ ആരാധകരിലും വിദഗ്ധരിലും നിരാശ നിലനിൽക്കുകയാണ്.

SCROLL FOR NEXT