സിഡ്‌നി: മിക്ക ഓസ്‌ട്രേലിയക്കാരും പുലർച്ചെ സുഖനിദ്രയിലായിരിക്കുന്ന സമയത്ത്, സിഡ്‌നിയിലെ പ്രശസ്തമായ ബോണ്ടായ് ബീച്ചിലേക്ക് ആയിരക്കണക്കിന് യുവാക്കളാണ് ഓട്ടത്തിനായി എത്തിച്ചേരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച 'സിഡ്‌നി റൺ ക്ലബ്ബിന്റെ' നേതൃത്വത്തിൽ നടന്ന 5 കിലോമീറ്റർ, 10 കിലോമീറ്റർ ഓട്ടത്തിൽ പങ്കെടുക്കാൻ രണ്ടായിരത്തിലധികം യുവാക്കളാണ് പുലർച്ചെ 5 മണിക്ക് മുൻപ് തന്നെ ബീച്ചിലെ തീരദേശ പാതയിൽ തടിച്ചുകൂടിയത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഇതിനകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.
ഇന്നത്തെ യുവതലമുറ രാത്രികാലങ്ങളിലെ മദ്യപാനവും ക്ലബ്ബ് ജീവിതവും ഉപേക്ഷിച്ച്, സൂര്യോദയത്തിനൊപ്പം വ്യായാമം ചെയ്യാൻ താല്പര്യപ്പെടുന്നതിന്റെ വലിയൊരു മാറ്റമാണിത്. യുവാക്കൾക്കിടയിൽ വർദ്ധിച്ചുവരുന്ന ഒറ്റപ്പെടൽ, വിഷാദം, ഉത്കണ്ഠ എന്നിവയെ മറികടക്കാനും പോസിറ്റീവായ സൗഹൃദങ്ങൾ കെട്ടിപ്പടുക്കാനും ഇത്തരം റൺ ക്ലബ്ബുകൾ സഹായിക്കുന്നുണ്ടെന്ന് സംഘാടകർ വ്യക്തമാക്കുന്നു. മുൻതലമുറയെ അപേക്ഷിച്ച് ഇപ്പോഴത്തെ 'ജെൻ സി' (Gen Z) തലമുറയിലെ യുവാക്കൾ മദ്യപാനത്തിൽ നിന്നും വലിയ രീതിയിൽ പിൻവാങ്ങുന്നതായി ഫ്ലിൻഡേഴ്‌സ് യൂണിവേഴ്‌സിറ്റിയുടെ സമീപകാല പഠനങ്ങളും സാക്ഷ്യപ്പെടുത്തുന്നുണ്ട്. മദ്യപാനത്തെക്കാൾ ഇവർ മദ്യപിക്കാത്ത ഒരു ജീവിതശൈലി തിരഞ്ഞെടുക്കാനാണ് ആഗ്രഹിക്കുന്നത്.
ആരോഗ്യകരമായ ഇത്തരം പ്രഭാത കൂട്ടായ്മകൾ ഓസ്‌ട്രേലിയയിൽ ഒരു പുതിയ ട്രെൻഡായി മാറിയിരിക്കുകയാണ്. ബോണ്ടായ് ബീച്ചിൽ വ്യാഴാഴ്ചകളിൽ നടക്കുന്ന 'വാക്ക് ക്ലബ്ബുകളിൽ മുന്നൂറോളം പേരാണ് ഒന്നിച്ച് നടക്കാനായി പുലർച്ചെ എത്തുന്നത്. പുലർച്ചെയുള്ള കഠിനമായ വ്യായാമങ്ങൾക്ക് ശേഷം കടലിലെ തണുത്ത വെള്ളത്തിലുള്ള നീരാട്ടും (Cold plunge) ഇവരുടെ പതിവാണ്. രാത്രി എത്ര വൈകി ഉറങ്ങി എന്നതിനേക്കാൾ, രാവിലെ ആര് ആദ്യം ഉണർന്നു എന്നതാണ് ഈ തലമുറയുടെ പുതിയ സോഷ്യൽ സ്റ്റാറ്റസ് എന്ന് പ്രദേശവാസികൾ പറയുന്നു.