യുദ്ധഭീതിക്കിടയിലും മിഡിൽ ഈസ്റ്റ് വഴി വിമാനയാത്ര Jerry Zhang/ Unsplash
Australia

യുദ്ധഭീതിക്കിടയിലും മിഡിൽ ഈസ്റ്റ് വഴി വിമാനയാത്ര; കുറഞ്ഞ നിരക്കിൽ ആകൃഷ്ടരായി ഓസ്‌ട്രേലിയക്കാർ

Elizabath Joseph

സിഡ്‌നി: മിഡിൽ ഈസ്റ്റിൽ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ ദുബായ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ വഴി യാത്ര ചെയ്യരുതെന്ന് ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രാലയം കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ, ഏഷ്യൻ-അമേരിക്കൻ വിമാനക്കമ്പനികളെ അപേക്ഷിച്ച് മിഡിൽ ഈസ്റ്റ് എയർലൈനുകൾ പകുതിയിലധികം കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ നൽകുന്നത് ഓസ്‌ട്രേലിയൻ യാത്രക്കാരെ ആകർഷിക്കുന്നു. സിഡ്‌നിയിൽ നിന്ന് ലണ്ടനിലേക്ക് പോകാൻ എമിറേറ്റ്‌സ്, ഖത്തർ എയർവേയ്‌സ് തുടങ്ങിയ കമ്പനികൾ 1,400 ഡോളർ മുതൽ റിട്ടേൺ ടിക്കറ്റുകൾ നൽകുമ്പോൾ മറ്റ് എയർലൈനുകൾക്ക് 3,000 ഡോളറിന് മുകളിലാണ് നിരക്ക്.

സ്മാർട്ട് ട്രാവലർ നിർദ്ദേശപ്രകാരം ഇറാൻ, ഇറാഖ്, ഇസ്രായേൽ, ഖത്തർ, യുഎഇ തുടങ്ങി നിരവധി രാജ്യങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കേണ്ടതാണ്. എന്നാൽ സുരക്ഷയേക്കാൾ സാമ്പത്തിക ലാഭത്തിന് മുൻഗണന നൽകുന്ന പല യാത്രക്കാരും ഈ മുന്നറിയിപ്പുകൾ അവഗണിക്കുന്നു. നിലവിൽ ഓസ്‌ട്രേലിയയിൽ നിന്ന് മിഡിൽ ഈസ്റ്റ് വഴിയുള്ള വിമാനങ്ങളിൽ 80 ശതമാനത്തിലധികം സീറ്റുകളും നിറയുന്നുണ്ടെന്ന് ഓസ്‌ട്രേലിയൻ ട്രാവൽ ഇൻഡസ്ട്രി അസോസിയേഷൻ സിഇഒ ഡീൻ ലോംഗ് പറഞ്ഞു. വരും ആഴ്ചകളിൽ കൂടുതൽ കുറഞ്ഞ നിരക്കിലുള്ള സർവീസുകൾ ആരംഭിക്കാനും ഈ വിമാനക്കമ്പനികൾ പദ്ധതിയിടുന്നുണ്ട്.

ദുബായ് എയർപോർട്ടിലും വിമാനങ്ങളിലും സ്ഥിതിഗതികൾ സാധാരണ നിലയിലാണെന്നും സുരക്ഷിതത്വത്തെക്കുറിച്ച് വലിയ ആശങ്കയില്ലെന്നുമാണ് യാത്രക്കാരുടെ അനുഭവം. എന്നാൽ മേഖലയിലെ സംഘർഷം ഏത് നിമിഷവും രൂക്ഷമാകാൻ സാധ്യതയുണ്ടെന്ന് വിദേശകാര്യ മന്ത്രി പെണ്ണി വോങ് മുന്നറിയിപ്പ് നൽകി. മാർച്ച് 4-ന് ശേഷം പതിനായിരത്തിലധികം ഓസ്‌ട്രേലിയക്കാർ ഇതിനോടകം മിഡിൽ ഈസ്റ്റിൽ നിന്ന് മടങ്ങിയെത്തിയിട്ടുണ്ട്.

2:30 AM

SCROLL FOR NEXT