കാൻബറ: ഓസ്‌ട്രേലിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോർട്സിൽ (AIS) പരിശീലന കാലയളവിൽ വിവിധ തരത്തിലുള്ള പീഡനങ്ങൾ നേരിടേണ്ടി വന്ന 225-ലധികം മുൻ കായികതാരങ്ങൾക്ക് നഷ്ടപരിഹാരമായി 3 ദശലക്ഷത്തിലധികം ഡോളർ (ഏകദേശം 16 കോടിയോളം രൂപ) വിതരണം ചെയ്തു. നാല് വർഷം നീണ്ടുനിന്ന പുനരധിവാസ-നഷ്ടപരിഹാര പദ്ധതി (Restoration Program) ഈ വർഷം അവസാനത്തോടെ അവസാനിപ്പിക്കുന്നതിന് മുന്നോടിയായാണ് നടപടി. 1981 നും 2013 നും ഇടയിൽ എ.ഐ.എസിൽ സ്കോളർഷിപ്പ് നേടി പരിശീലനം നടത്തിയ താരങ്ങൾക്കാണ് 5,000 ഡോളർ മുതൽ 50,000 ഡോളർ വരെ നഷ്ടപരിഹാരം നൽകിയത്.
താരങ്ങൾ അനുഭവിച്ച മാനസികാഘാതത്തിന് നൽകുന്ന പണം ഒരു പരിഹാരമാകില്ലെങ്കിലും, അവർ അനുഭവിച്ച വേദനകൾക്ക് സ്ഥാപനം ഔദ്യോഗികമായി മാപ്പ് പറയുകയും തെറ്റുകൾ തിരുത്തുകയും ചെയ്തുവെന്നത് നിർണായകമാണെന്ന് ഓസ്‌ട്രേലിയൻ സ്‌പോർട്സ് കമ്മീഷൻ ചീഫ് എക്സിക്യൂട്ടീവ് കീരൻ പെർകിൻസ് വ്യക്തമാക്കി. നിലവിലെ കായികതാരങ്ങൾക്ക് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കാൻ ഈ പദ്ധതി വഴികാട്ടിയായെന്നും, നാഷണൽ വെൽബീയിംഗ് സർവേ പ്രകാരം 71 ശതമാനം അത്‌ലറ്റുകളും നിലവിൽ മികച്ച സാഹചര്യങ്ങളിലാണ് പരിശീലനം നടത്തുന്നതെന്നും കമ്മീഷൻ കൂട്ടിച്ചേർത്തു.