ഫെഡറൽ മന്ത്രി അനിക വെൽസ് (Alex Ellinghausen)
Australian Capital Territory

സർക്കാർ വാഹന ഉപയോഗ വിവാദം; പാർലമെന്ററി ചട്ടങ്ങളിലെ പഴുത് വീണ്ടും ചർച്ചയാകുന്നു

ഇത്തരത്തിലുള്ള സാഹചര്യങ്ങളിൽ ടാക്സിയോ റൈഡ് ഷെയർ സേവനങ്ങളോ ഉപയോഗിക്കാമായിരുന്നില്ലേ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.

Safvana Jouhar

കാൻബറ: ഫെഡറൽ മന്ത്രി അനിക വെൽസിന്റെ സർക്കാർ വാഹന ഉപയോഗവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകൾ ഓസ്ട്രേലിയൻ പാർലമെന്റിലെ യാത്രാ ആനുകൂല്യ ചട്ടങ്ങളെ വീണ്ടും വിവാദത്തിലാക്കിയിരിക്കുകയാണ്. സർക്കാർ നൽകുന്ന COMCAR സേവനം ഉപയോഗിച്ച് നടത്തിയ ചില യാത്രകളുടെ ചെലവാണ് ഇപ്പോൾ ചർച്ചയാകുന്നത്. ചില സന്ദർഭങ്ങളിൽ മണിക്കൂറുകളോളം വാഹനം കാത്തുനിർത്തിയതിനാൽ നികുതിദായകർക്ക് നൂറുകണക്കിന് ഡോളറിന്റെ അധിക ചെലവ് വന്നതായി റിപ്പോർട്ടുകൾ പറയുന്നു. ഒരു അവസരത്തിൽ ഏഴ് മണിക്കൂറിലേറെ വാഹനം കാത്തുനിന്നതിനായി ഏകദേശം 1,000 ഡോളറിലധികം ചെലവായതായും റിപ്പോർട്ടുകളുണ്ട്.

ഇത്തരത്തിലുള്ള സാഹചര്യങ്ങളിൽ ടാക്സിയോ റൈഡ് ഷെയർ സേവനങ്ങളോ ഉപയോഗിക്കാമായിരുന്നില്ലേ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. എന്നാൽ നിലവിലെ പാർലമെന്ററി ചട്ടങ്ങൾ പ്രകാരം മന്ത്രിമാർക്കും എംപിമാർക്കും സർക്കാർ വാഹന സേവനം ഉപയോഗിക്കാൻ അനുമതിയുള്ളതിനാൽ നിയമലംഘനം നടന്നിട്ടില്ലെന്നാണ് സർക്കാർ നിലപാട്. അതേസമയം, പൊതുജനങ്ങളുടെ പണം ഉപയോഗിക്കുന്നതിൽ കൂടുതൽ ഉത്തരവാദിത്വവും മിതത്വവും വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. നിയമപരമായി അനുവദനീയമാണെങ്കിലും ഇത്തരം ചെലവുകൾ പൊതുജനങ്ങളുടെ അംഗീകാരം നേടുന്നില്ലെന്ന് പ്രതിപക്ഷ നേതാക്കൾ ആരോപിച്ചു. എന്നാൽ അനിക വെൽസ് എല്ലാ യാത്രകളും നിലവിലെ മാർഗനിർദേശങ്ങൾ പാലിച്ചാണ് നടത്തിയതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഈ വിവാദം പാർലമെന്റംഗങ്ങളുടെ യാത്രാ ആനുകൂല്യങ്ങളും സർക്കാർ ചെലവുകളും സംബന്ധിച്ച കൂടുതൽ പരിശോധനയ്ക്ക് വഴിവെച്ചിരിക്കുകയാണ്.

SCROLL FOR NEXT