Australian Capital Territory

കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗം; നിയന്ത്രണങ്ങൾ കടുപ്പിക്കാൻ ഓസ്‌ട്രേലിയ

16 വയസ്സിൽ താഴെയുള്ള മൂന്നിലൊന്ന് കുട്ടികൾക്കും ഇപ്പോഴും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉണ്ടെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Safvana Jouhar

16 വയസ്സിൽ താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് തടയാൻ ഓസ്‌ട്രേലിയ ഏർപ്പെടുത്തിയ നിരോധനം ആഗോളതലത്തിൽ ശ്രദ്ധ നേടുന്നു. ഡിസംബറിൽ നടപ്പിലാക്കിയ ഈ നിയമത്തിന് പിന്നാലെ, സമാനമായ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിനെക്കുറിച്ച് അമേരിക്കൻ, ബ്രിട്ടൻ, കാനഡ ഉൾപ്പെടെ എട്ടോളം രാജ്യങ്ങൾ ആലോചിച്ചു വരികയാണ്. എന്നാൽ നിരോധനം നിലവിലുണ്ടെങ്കിലും പ്രായപൂർത്തിയാകാത്ത ധാരാളം കുട്ടികൾ ഇപ്പോഴും ഓൺലൈനിൽ സജീവമാണെന്ന റിപ്പോർട്ടുകൾ വന്നതോടെ, നിയമം കർശനമായി നടപ്പിലാക്കാനുള്ള ഒരുക്കത്തിലാണ് പ്രധാനമന്ത്രി ആന്റണി അൽബനീസിന്റെ സർക്കാർ. നിരോധനത്തിന് രക്ഷിതാക്കളുടെ ഭാഗത്തുനിന്ന് വലിയ പിന്തുണ ലഭിക്കുന്നുണ്ടെങ്കിലും മെറ്റാ, ആൽഫബെറ്റ്, ടിക് ടോക്ക് തുടങ്ങിയ വൻകിട ടെക് കമ്പനികൾ ഇതിനെതിരെ രംഗത്തുവന്നിട്ടുണ്ട്. പ്രായം പരിശോധിക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകളാണ് ഇവർ പ്രധാനമായും പറയുന്നത്. എന്നാൽ ഈ പരീക്ഷണത്തിൽ ലോകം മുഴുവൻ ഓസ്‌ട്രേലിയയെ ഉറ്റുനോക്കുകയാണെന്നും, ഇതിൽ നിന്ന് പിന്നോട്ട് പോകുന്നത് സർക്കാരിന്റെ വീഴ്ചയായി കണക്കാക്കപ്പെടുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. നിയമം ലംഘിക്കുന്ന കമ്പനികളിൽ നിന്ന് 49.5 മില്യൺ ഓസ്‌ട്രേലിയൻ ഡോളർ വരെ പിഴ ഈടാക്കാനാണ് തീരുമാനം.

നിയമലംഘനങ്ങൾ നടക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, ടിക് ടോക്ക്, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾക്കെതിരെ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. 16 വയസ്സിൽ താഴെയുള്ള മൂന്നിലൊന്ന് കുട്ടികൾക്കും ഇപ്പോഴും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉണ്ടെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രശ്നം മാതാപിതാക്കളുടേതല്ല, മറിച്ച് ബിഗ് ടെക് കമ്പനികൾ നിയമം നടപ്പിലാക്കുന്നതിൽ കാണിക്കുന്ന അശ്രദ്ധയാണെന്ന് വാർത്താവിനിമയ മന്ത്രി അനിക വെൽസ് വ്യക്തമാക്കി. പ്രായപൂർത്തിയാകാത്ത ഉപയോക്താക്കളെ തടയാൻ പ്ലാറ്റ്‌ഫോമുകൾ “ന്യായമായ നടപടികൾ” സ്വീകരിക്കണമെന്നാണ് സർക്കാരിന്റെ ആവശ്യം.

SCROLL FOR NEXT