എഐ പ്രധാനമന്ത്രി ആന്തണി അൽബനീസ് പ്രഖ്യാപിച്ച പുതിയ ഓഫീസ് ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (Office of Artificial Intelligence) പദ്ധതിക്കെതിരെ പ്രതിപക്ഷ നേതാവ് ആംഗസ് ടെയ്‌ലർ രംഗത്ത്. എഐ സാങ്കേതികവിദ്യയുടെ ഉപയോഗം നിയന്ത്രിക്കുന്നതിനും, സൃഷ്ടാക്കളുടെ ബൗദ്ധിക സ്വത്ത് സംരക്ഷിക്കുന്നതിനും, ഡാറ്റാ സെന്ററുകളുടെ വൈദ്യുതി ഉപഭോഗം നിയന്ത്രിക്കുന്നതിനുമായി സർക്കാർ ഈ പുതിയ ഓഫീസ് രൂപീകരിച്ചതാണ്. എന്നാൽ ഇത് പ്രായോഗികമായ നടപടിയല്ലെന്നും, വെറും "വാഗ്ദാനങ്ങളുടെ പ്രഖ്യാപനം" മാത്രമാണെന്നും ടെയ്‌ലർ ആരോപിച്ചു. "പ്രധാനമന്ത്രി ചെയ്തത് മറ്റൊരു ഓഫീസ് കൂടി സൃഷ്ടിച്ചതാണ്. എന്നാൽ എഐ സംബന്ധിച്ച നിർണായക ചോദ്യങ്ങൾക്ക് ഇപ്പോഴും ഉത്തരമില്ല," എന്ന് അദ്ദേഹം Today പരിപാടിയോട് പറഞ്ഞു.
സൈബർ സുരക്ഷയ്ക്കായി അമേരിക്കയിൽ വികസിപ്പിച്ച ഏറ്റവും പുതിയ എഐ മോഡലുകൾ ഓസ്ട്രേലിയക്ക് എങ്ങനെ ലഭ്യമാക്കുമെന്നതും, തൊഴിലാളി യൂണിയനുകൾക്ക് എഐ ഉപയോഗത്തിൽ അമിത സ്വാധീനം ലഭിക്കുമോയെന്നതും ഉൾപ്പെടെ നിരവധി കാര്യങ്ങളിൽ സർക്കാർ വ്യക്തത വരുത്തിയിട്ടില്ലെന്ന് ടെയ്‌ലർ വിമർശിച്ചു. "ഓസ്ട്രേലിയയിലെ സൈബർ ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ഏറ്റവും മികച്ച എഐ സാങ്കേതികവിദ്യ രാജ്യത്തിന് ലഭ്യമാക്കേണ്ടത് അനിവാര്യമാണ്. അതിനെക്കുറിച്ച് സർക്കാർ യാതൊരു വ്യക്തതയും നൽകിയിട്ടില്ല," അദ്ദേഹം പറഞ്ഞു. അൽബനീസ് ദേശീയ ലേബർ സമ്മേളനം അടുത്തിരിക്കെ യൂണിയനുകളെ തൃപ്തിപ്പെടുത്താനാണ് ഈ പ്രഖ്യാപനം നടത്തിയതെന്നും ടെയ്‌ലർ ആരോപിച്ചു. "എഐ തൊഴിൽ അവസരങ്ങളും സാമ്പത്തിക വളർച്ചയും സൃഷ്ടിക്കാൻ ഉപയോഗിക്കണം. പ്രധാനമന്ത്രിയുടെ ഓഫീസിനുള്ളിൽ മറ്റൊരു ഓഫീസ് ഉണ്ടാക്കാനല്ല," അദ്ദേഹം കൂട്ടിച്ചേർത്തു.