നാഷണൽസ് നേതാവ് മാറ്റ് കാനവൻ  (Picture: NewsWire / Martin Ollman)
Australian Capital Territory

ഓസ്ട്രേലിയയിൽ ആണവോർജ്ജ ചർച്ച വീണ്ടും; SMR സാങ്കേതികവിദ്യയെച്ചൊല്ലി ഭിന്നാഭിപ്രായം

"SMR സാങ്കേതികവിദ്യ വാണിജ്യവിജയം നേടുമോയെന്ന് എനിക്ക് അറിയില്ല. എന്നാൽ അതിന്റെ സാധ്യതകൾ ഇപ്പോഴേ തള്ളിക്കളയരുത്. കൃത്രിമ ബുദ്ധിയും ഡാറ്റാ സെന്ററുകളും കാരണം ഊർജാവശ്യകത വൻതോതിൽ വർധിക്കും," കാനവൻ പറഞ്ഞു.

Safvana Jouhar

ഓസ്ട്രേലിയയിലെ ആണവോർജ്ജ പദ്ധതികളെക്കുറിച്ചുള്ള ചർച്ചകൾക്കിടെ, ചെറിയ മോഡുലാർ റിയാക്ടറുകൾ (SMR) വാണിജ്യാടിസ്ഥാനത്തിൽ വിജയിക്കുമോയെന്ന് ഉറപ്പില്ലെന്ന് നാഷണൽസ് നേതാവ് മാറ്റ് കാനവൻ സമ്മതിച്ചു. ഇതിനെ തുടർന്ന് ഊർജമന്ത്രി ക്രിസ് ബോവൻ, കാനവനെ "സത്യസന്ധൻ" എന്ന് വിശേഷിപ്പിച്ചു. കഴിഞ്ഞ ഫെഡറൽ തിരഞ്ഞെടുപ്പിൽ കോലിഷൻ മുന്നോട്ടുവച്ച ആണവോർജ്ജ പദ്ധതിയിൽ, രാജ്യത്തുടനീളം നിർദേശിച്ച ഏഴ് ആണവനിലയങ്ങളിൽ രണ്ടെണ്ണം SMR സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയായിരുന്നു.

എന്നാൽ ഈ സാങ്കേതികവിദ്യ ഇപ്പോഴും വികസന ഘട്ടത്തിലാണെന്നും, അമേരിക്കയിലെയും കാനഡയിലെയും പദ്ധതികൾ അടുത്ത ദശകത്തിലാണ് പ്രവർത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതും കാരണം ഇതിന്റെ പ്രായോഗികതയെക്കുറിച്ച് ചർച്ചകൾ തുടരുകയാണ്. സ്കൈ ന്യൂസിനോട് സംസാരിച്ച കാനവൻ, "SMR സാങ്കേതികവിദ്യ വാണിജ്യവിജയം നേടുമോയെന്ന് എനിക്ക് അറിയില്ല. എന്നാൽ അതിന്റെ സാധ്യതകൾ ഇപ്പോഴേ തള്ളിക്കളയരുത്. കൃത്രിമ ബുദ്ധിയും ഡാറ്റാ സെന്ററുകളും കാരണം ഊർജാവശ്യകത വൻതോതിൽ വർധിക്കും," എന്ന് പറഞ്ഞു.

ഊർജമന്ത്രി ക്രിസ് ബോവൻ

അതേസമയം, വലിയ ആണവ റിയാക്ടറുകൾ 30 രാജ്യങ്ങളിൽ വിജയകരമായി പ്രവർത്തിക്കുന്നുണ്ടെന്നും, അന്റാർട്ടിക്ക ഒഴികെയുള്ള ഭൂഖണ്ഡങ്ങളിൽ ആണവ റിയാക്ടറില്ലാത്ത ഏക ഭൂഖണ്ഡം ഓസ്ട്രേലിയയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇതിന് മറുപടിയായി ഊർജമന്ത്രി ക്രിസ് ബോവൻ, ആണവോർജ്ജം ഓസ്ട്രേലിയയ്ക്ക് ഇപ്പോൾ പ്രായോഗിക പരിഹാരമല്ലെന്നും, SMR സാങ്കേതികവിദ്യ "എപ്പോഴും വരാനിരിക്കുന്ന വലിയ മുന്നേറ്റം" എന്ന നിലയിലാണ് കഴിഞ്ഞ നാല് പതിറ്റാണ്ടായി തുടരുന്നതെന്നും വിമർശിച്ചു. പുനരുപയോഗ ഊർജമേഖലയിൽ സർക്കാർ കൈവരിക്കുന്ന പുരോഗതിയിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ആണവോർജ്ജ ചർച്ച ഉയർത്തുന്നതെന്നും ബോവൻ ആരോപിച്ചു.

അതേസമയം, ഓസ്ട്രേലിയയിലെ വൻ യുറേനിയം ശേഖരം രാജ്യത്തിനുതന്നെ ഉപയോഗിക്കണമെന്ന് കാനവൻ ആവശ്യപ്പെട്ടു. കൃത്രിമ ബുദ്ധിയുമായി ബന്ധപ്പെട്ട ഡാറ്റാ സെന്ററുകളുടെ വർധിച്ചുവരുന്ന വൈദ്യുതി ആവശ്യങ്ങൾ നിറവേറ്റാൻ ഗൂഗിൾ, മൈക്രോസോഫ്റ്റ്, ആമസോൺ തുടങ്ങിയ ആഗോള കമ്പനികൾ വിദേശത്ത് ആണവോർജ്ജ പദ്ധതികളെ പിന്തുണയ്ക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

SCROLL FOR NEXT