ഓസ്ട്രേലിയൻ ഫുട്ബോളിന്റെ ഭാവി ശക്തിപ്പെടുത്താൻ കുട്ടികളുടെ തലത്തിൽ കൂടുതൽ നിക്ഷേപം നടത്തണമെന്ന് മുൻ സോക്കറൂസ് താരം ക്രെയ്ഗ് ഫോസ്റ്റർ ഫെഡറൽ സർക്കാരിനോട് ആവശ്യപ്പെട്ടു. ഓസ്ട്രേലിയൻ ടീമിന്റെ ലോകകപ്പ് പ്രകടനത്തിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം പ്രധാനമന്ത്രി ആന്തണി അൽബനീസിനോട് ഫുട്ബോളിനായി ദീർഘകാല പദ്ധതിയും കൂടുതൽ ധനസഹായവും പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടത്.
"അൽബോ, നിങ്ങൾ മട്ടിൽഡാസിനെയും സോക്കറൂസിനെയും പിന്തുണച്ചത് സന്തോഷകരമാണ്. എന്നാൽ ഓസ്ട്രേലിയയ്ക്ക് അതിലും വലിയ കാഴ്ചപ്പാട് വേണം. ഈ രാജ്യം ഒന്നായി നിൽക്കാനും അഭിമാനം തോന്നാനും ഫുട്ബോൾ സഹായിക്കുന്നതായി നമ്മൾ കണ്ടു," ഫോസ്റ്റർ പറഞ്ഞു. പുരുഷ-വനിതാ ലോകകപ്പുകൾ നേടുക എന്ന ലക്ഷ്യത്തോടെ സർക്കാർ പദ്ധതികൾ തയ്യാറാക്കണമെന്നും, സ്കൂളുകളിൽ ഫുട്ബോൾ പരിശീലന പരിപാടികൾ വ്യാപിപ്പിച്ച് കുട്ടികളിൽ നിക്ഷേപം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. "നമുക്ക് എംബാപ്പേമാരെയും ഡെംബെലേമാരെയും മെസ്സിമാരെയും വളർത്തിയെടുക്കണം. അത് ഫുട്ബോളിനും ഓസ്ട്രേലിയൻ കായികരംഗത്തിനും മാത്രമല്ല, രാജ്യത്തിനാകെ ഗുണകരമാകും," ഫോസ്റ്റർ കൂട്ടിച്ചേർത്തു.