സോഷ്യൽ മീഡിയ കമന്റേറ്ററും Cheek Media സഹസ്ഥാപകയുമായ ഹന്നാ ഫെർഗ്യൂസൺ  (nna\yashee.sharma)
Australian Capital Territory

ആന്റണി അൽബനീസിനെതിരെ മത്സരിക്കാൻ ഹന്നാ ഫെർഗ്യൂസൺ; ഗ്രെയ്ൻഡ്ലറിൽ സ്വതന്ത്ര സ്ഥാനാർത്ഥിയാകും

ഏറെ നാളത്തെ അഭ്യൂഹങ്ങൾക്കൊടുവിലാണ് 28-കാരിയായ ഹന്നാ ഫെർഗ്യൂസൺ ഇൻസ്റ്റഗ്രാമിലൂടെ സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ക

Safvana Jouhar

ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബനീസിന്റെ സിഡ്നിയിലെ ഗ്രെയ്ൻഡ്ലർ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് സോഷ്യൽ മീഡിയ കമന്റേറ്ററും Cheek Media സഹസ്ഥാപകയുമായ ഹന്നാ ഫെർഗ്യൂസൺ പ്രഖ്യാപിച്ചു. ഏറെ നാളത്തെ അഭ്യൂഹങ്ങൾക്കൊടുവിലാണ് 28-കാരിയായ ഹന്നാ ഫെർഗ്യൂസൺ ഇൻസ്റ്റഗ്രാമിലൂടെ സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. കഴിഞ്ഞ വർഷം സെനറ്റിലേക്ക് മത്സരിക്കാനാണ് ആദ്യം ആലോചിച്ചിരുന്നതെങ്കിലും, ആലോചനകൾക്കും പ്രാദേശിക ജനങ്ങളുമായുള്ള ചർച്ചകൾക്കും ശേഷം ഗ്രെയ്ൻഡ്ലറിൽ മത്സരിക്കാൻ തീരുമാനിച്ചതായി അവർ അറിയിച്ചു. അൽബനീസ് ജനിക്കുന്നതിന് മുമ്പ് മുതൽ തന്നെ അദ്ദേഹം ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചുവരികയാണെന്നും ഹന്നാ ഫെർഗ്യൂസൺ ചൂണ്ടിക്കാട്ടി. "ഓസ്ട്രേലിയയിലെ രാഷ്ട്രീയ സംവിധാനം തകരാറിലായിരിക്കുകയാണ്. പ്രധാന രാഷ്ട്രീയ പാർട്ടികൾ ജനങ്ങളുടെ താൽപര്യങ്ങൾക്കല്ല, പ്രത്യേക താൽപര്യ ഗ്രൂപ്പുകൾക്കാണ് മുൻഗണന നൽകുന്നത്," എന്ന് ഹന്നാ ഫെർഗ്യൂസൺ ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിമർശിച്ചു.

ചരിത്രത്തിലെ ഏറ്റവും വലിയ 94 സീറ്റുകളുടെ ഭൂരിപക്ഷം ലേബർ സർക്കാരിനുണ്ടെങ്കിലും, ജനങ്ങളിൽ നിന്ന് കേൾക്കുന്നത് നിരാശയും അസംതൃപ്തിയുമാണെന്ന് അവർ പറഞ്ഞു. പ്രാദേശിക ജനങ്ങളുടെ ശബ്ദം കൂടുതൽ ശക്തമായി പാർലമെന്റിലെത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്നും അവർ വ്യക്തമാക്കി. ഗ്രെയ്ൻഡ്ലറിലെ ജനങ്ങൾക്ക് ചൂതാട്ട ലോബിയെയും ഫോസിൽ ഇന്ധന വ്യവസായത്തെയും സാമ്പത്തിക സംഭാവനകൾ നൽകുന്ന ശക്തരായ താൽപര്യ ഗ്രൂപ്പുകളെയും മുൻഗണന നൽകുന്ന പ്രതിനിധിയല്ല, അവരുടെ പ്രശ്നങ്ങൾ കേൾക്കുന്ന ജനപ്രതിനിധിയെയാണ് അർഹിക്കുന്നതെന്നും ഫെർഗ്യൂസൺ ആരോപിച്ചു.

പ്രധാനമന്ത്രി ആൻണി അൽബനീസ്

ഇതിനിടെ, ചൂതാട്ട പരസ്യ നിയന്ത്രണവുമായി ബന്ധപ്പെട്ട ലേബർ സർക്കാരിന്റെ പരിഷ്കാര നിർദേശങ്ങൾ പര്യാപ്തമല്ലെന്ന് ഗ്രീൻസ് പാർട്ടിയും സ്വതന്ത്ര എംപിമാരും വിമർശിക്കുന്ന സാഹചര്യത്തിലാണ് ഹന്നാ ഫെർഗ്യൂസന്റെ പ്രതികരണം. ഗ്യാസ് കയറ്റുമതിക്ക് നികുതി ഏർപ്പെടുത്തണമെന്ന ആവശ്യവും സർക്കാരിനെതിരെ ഉയരുന്നുണ്ട്.

അതേസമയം, കോടീശ്വരന്റെ മകന്റെ ആതിഥേയത്വത്തിൽ നടന്ന വിരുന്നിൽ പങ്കെടുത്തതിനെതിരായ വിമർശനങ്ങൾക്കും പ്രധാനമന്ത്രി അൽബനീസ് കഴിഞ്ഞ ദിവസം മറുപടി നൽകിയിരുന്നു. വിവിധ പരിപാടികളിൽ പങ്കെടുക്കുന്നത് തന്റെ ചുമതലയുടെ ഭാഗമാണെന്നും, രാഷ്ട്രീയ സംഭാവനകൾ നിയമാനുസൃതമായി പരസ്യമായി പ്രഖ്യാപിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഗ്രെയ്ൻഡ്ലറിലെ ഹന്നാ ഫെർഗ്യൂസന്റെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് പ്രധാനമന്ത്രി അൽബനീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. മത്സരത്തിനായി അടുത്ത വർഷം ഏതെങ്കിലും ഘട്ടത്തിൽ Cheek Media-യിലെ ദൈനംദിന ചുമതലകളിൽ നിന്ന് പൂർണമായി പിന്മാറി പ്രചാരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും, അതുവരെ പ്ലാറ്റ്ഫോമിൽ പ്രസിദ്ധീകരിക്കുന്ന അഭിപ്രായ ഉള്ളടക്കങ്ങളിൽ ആവശ്യമായ അറിയിപ്പുകൾ തുടരുമെന്നും ഹന്നാ ഫെർഗ്യൂസൺ അറിയിച്ചു.

SCROLL FOR NEXT