കാൻബറ: ഓസ്‌ട്രേലിയൻ തലസ്ഥാനമായ കാൻബറയിലെ സർക്കാർ സ്കൂളുകളിൽ അധ്യാപകക്ഷാമം രൂക്ഷമായതോടെ വിദ്യാർത്ഥികളുടെ പഠനം താളംതെറ്റുന്നു. അധ്യാപകരില്ലാത്തതിനെത്തുടർന്ന് ക്ലാസുകൾ വിഭജിച്ച് മറ്റ് അധ്യാപകർക്ക് നൽകുന്നതും ഒന്നിലധികം ക്ലാസുകൾ ഒരുമിച്ച് ചേർക്കുന്നതുമായ രീതി വ്യാപകമായതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. ചില സ്കൂളുകളിൽ ഒരൊറ്റ അധ്യാപകൻ 50 മുതൽ 90 വരെ കുട്ടികളെ ഒരേസമയം പഠിപ്പിക്കേണ്ട ദുരവസ്ഥയാണെന്ന് ഓസ്‌ട്രേലിയൻ എജ്യുക്കേഷൻ യൂണിയൻ (AEU) ചൂണ്ടിക്കാട്ടി.
ശമ്പളവും തൊഴിൽ സാഹചര്യങ്ങളും മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ട് സർക്കാർ മുന്നോട്ടുവെച്ച പുതിയ ഒത്തുതീർപ്പ് നിർദ്ദേശങ്ങൾ തള്ളിയ അധ്യാപകർ അടുത്ത വ്യാഴാഴ്ച വീണ്ടും പണിമുടക്കിലേക്ക് നീങ്ങുമെന്ന് എഇയു എസിടി പ്രസിഡന്റ് ഏഞ്ചല ബറോസ് മുന്നറിയിപ്പ് നൽകി. പല സ്കൂളുകളിലും വർഷങ്ങളായി പ്രത്യേക ഗണിത അധ്യാപകരില്ലാതെയാണ് കുട്ടികൾ പഠിക്കുന്നതെന്ന് രക്ഷിതാക്കളുടെ സംഘടനയായ എസിടി പാരന്റ്സ് പ്രതിനിധി വെറോണിക്ക എലിയറ്റ് വ്യക്തമാക്കി. വിഷയം നേരിടാൻ സമഗ്രമായ ഡാറ്റാ നിരീക്ഷണ സംവിധാനം വികസിപ്പിച്ചുവരികയാണെന്ന് എസിടി എജ്യുക്കേഷൻ ഡയറക്ടറേറ്റ് അറിയിച്ചു.