ദക്ഷിണ പസഫിക് മേഖലയിൽ ചൈന നടത്തിയ ആണവശേഷിയുള്ള ബാലിസ്റ്റിക് മിസൈൽ പരീക്ഷണത്തിൽ ആശങ്ക അറിയിച്ച് ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോങ്. മനിലയിൽ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് വോങ് ആശങ്ക പ്രകടിപ്പിച്ചത്. ഈ മാസം ചൈനീസ് അന്തർവാഹിനിയിൽ നിന്ന് ഡമ്മി വാർഹെഡ് ഘടിപ്പിച്ച ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചിരുന്നു. മിസൈൽ പസഫിക് സമുദ്രത്തിന്റെ ദൂരെയുള്ള ഭാഗത്തേക്ക് എത്തിയതായാണ് റിപ്പോർട്ട്.
മിസൈൽ പരീക്ഷണത്തെക്കുറിച്ച് ഓസ്‌ട്രേലിയയ്ക്ക് മതിയായ മുന്നറിയിപ്പ് ലഭിച്ചില്ലെന്നും വോങ് പറഞ്ഞു. സൈനിക നടപടികളിൽ സുരക്ഷയും പ്രൊഫഷണലിസവും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും സുതാര്യതയും ഉദ്ദേശ്യങ്ങളെക്കുറിച്ചുള്ള വ്യക്തതയും പ്രധാനമാണെന്നും അവർ ചൂണ്ടിക്കാട്ടി. ആണവായുധ പരീക്ഷണങ്ങളിൽ നിന്ന് മുക്തമായ മേഖലയായി തുടരാനുള്ള ദക്ഷിണ പസഫിക് രാജ്യങ്ങളുടെ ആഗ്രഹത്തിന് വിരുദ്ധമാണ് ചൈനയുടെ നടപടി എന്ന് ഒരു ഡസനോളം പസഫിക് ദ്വീപ് രാജ്യങ്ങളും വിമർശിച്ചു. സോളമൻ ദ്വീപുകൾ, നൗറു, തുവാലു എന്നിവയ്ക്കിടയിലുള്ള സമുദ്രഭാഗത്താണ് മിസൈൽ പതിച്ചതെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.